തിരുവനന്തപുരം: രാജ്യത്തെ പെൺകുട്ടികളുടെ ജനനം കുറയുന്നത് പരിഹരിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച ‘പ്രധാനമന്ത്രി മാതൃവന്ദന യോജന’ പദ്ധതി കേരളത്തിലും നടപ്പിലാക്കാൻ നിർദ്ദേശം. സ്‌ത്രീകളുടെ രണ്ടാമത്തെ പ്രസവത്തിൽ പെൺകുട്ടി ജനിച്ചാൽ 6000 രൂപ നൽകുന്നതാണ് പദ്ധതി. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന്, കേരളത്തിൽ പദ്ധതി നടപ്പിലാക്കാൻ സംസ്‌ഥാന ശിശുവികസന ഡയറക്‌ടറുടെ കാര്യാലയം ഉത്തരവിറക്കി.
സംസ്‌ഥാനത്ത് പെൺകുട്ടികളുടെ ജനനിരക്ക് കുറഞ്ഞു വരുന്ന പശ്‌ചാത്തലത്തിലാണ് കേന്ദ്ര നിർദ്ദേശം. ഇന്ത്യയിൽ 1000 ആൺകുട്ടികൾക്ക് 929 പെൺകുട്ടികൾ എന്നാണ് 2019-21ൽ നടന്ന ദേശീയ കുടുംബാരോഗ്യ സർവേയിലൂടെ കേന്ദ്രം പുറത്തുവിട്ട കണക്ക്. 2015-16ൽ ഇത് 1000 ആൺകുട്ടികൾക്ക് 919 പെൺകുട്ടികൾ എന്നതായിരുന്നു. ഇതിൽ കാര്യമായ മെച്ചപ്പെടൽ വരാത്തതിനാലാണ് പുതിയ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനമായത്.
പുതിയ സർവേ പ്രകാരം കേരളത്തിൽ, 1000 ആൺകുട്ടികൾക്ക് 951 പെൺകുട്ടികൾ എന്നാണ് കണക്ക്. 2015-16 വർഷത്തെ സർവേയിൽ ഇത് 1000 ആൺകുട്ടികൾക്ക് 1047 പെൺകുട്ടികൾ എന്നായിരുന്നു. ഇത്തരത്തിൽ കേരളം ഉൾപ്പടെ 11 സംസ്‌ഥാനങ്ങളിൽ പെൺകുട്ടികളുടെ ജനന നിരക്കിൽ കാര്യമായ ഇടിവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പ്രധാനമന്ത്രി മാതൃവന്ദന യോജന മുൻകാല പ്രാബല്യത്തോടെയാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. 2022 ഏപ്രിൽ മുതൽ പദ്ധതി പ്രകാരം ധനസഹായത്തിന് അർഹതയുണ്ട്. 2022 ഏപ്രിൽ ഒന്നിന് ശേഷം ജനിച്ച പെൺകുട്ടികളുടെ അമ്മക്ക് ധനസഹായത്തിനായി 2023 ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കാം. എന്നാൽ, 2023 ജൂലൈ ഒന്ന് മുതൽ ധനസഹായം ലഭിക്കണമെങ്കിൽ രണ്ടാം പ്രസവത്തിലെ പെൺകുഞ്ഞിന് ഒമ്പത് മാസം തികയുന്നതിന് മുന്നേ പേര് അങ്കണവാടിയിൽ രജിസ്‌റ്റർ ചെയ്‌തിരിക്കണം.
അങ്കണവാടിക്ക് പുറമെ http://pmmvy.nic.in എന്ന പുതിയ പോർട്ടലിൽ നേരിട്ടും രജിസ്‌റ്റർ ചെയ്യാം. പോർട്ടൽ ഉടൻ സജ്‌ജമാക്കും. ഇതേ പോർട്ടൽ വഴിയാണ് അങ്കണവാടി ജീവനക്കാരും രജിസ്‌റ്റർ ചെയ്യേണ്ടത്. ആൺകുട്ടി ആണെങ്കിലും പെൺകുട്ടി ആണെങ്കിലും ആദ്യ പ്രസവാനുകൂല്യമായി 5000 രൂപ നൽകിവരുന്നുണ്ട്. ഇതിന് പുറമെയാണ് രണ്ടാമത്തേത് പെൺകുഞ്ഞു ആണെങ്കിൽ 6000 രൂപയുടെ ധനസഹായം കൂടി ലഭിക്കുന്നത്.
ഒറ്റത്തവണയായണ് ഈ തുക ലഭിക്കുക. താമസസ്ഥലത്തിന് അടുത്തുള്ള അങ്കണവാടികളിൽ ആനുകൂല്യം ആവശ്യമുള്ളവർ പേര് രജിസ്‌റ്റർ ചെയ്യണം. കേന്ദ്ര-സംസ്‌ഥാന ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ, സമാനമായ മറ്റു പ്രസവാനുകൂല്യങ്ങൾ ലഭിക്കുന്നവർ ഒഴികെയുള്ള എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
Most Read: ‘ദി കേരള സ്‌റ്റോറി’; വിവാദങ്ങൾക്കിടെ പ്രിവ്യൂ ഷോ കൊച്ചിയിൽ നടന്നു