കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍സിനായി സെന്റര്‍ ഓഫ് എക്‌സലന്‍സിന് കീഴില്‍ ‘ഹില്‍സിനായി ഐഎഎസ് അക്കാദമി‘ ലോഞ്ച് ചെയ്‌തു. പേരിൽ ഐഎഎസ് അക്കാദമി എന്നുണ്ടെങ്കിലും യുപിഎസ്‌എസി മേഖലയിലെ എല്ലാ കോഴ്‌സുകൾക്കും ഇവിടെ പഠന സൗകര്യം ഉണ്ടായിരിക്കുമെന്ന് അധികൃതർ വിശദീകരിച്ചു.
ഏട്ടാം ക്ളാസ് മുതലുള്ള വിദ്യാർഥികള്‍ക്ക് ഹ്രസ്വകാല ഓണ്‍ലൈന്‍ സൗജന്യ കോച്ചിംങ്ങും ഈ അധ്യയന വർഷത്തോടെ ആരംഭിക്കും. +2 പരീക്ഷയില്‍ 70 ശതമാനത്തിലധികവും ഡിഗ്രി പരീക്ഷയില്‍ 60 ശതമാനത്തിലധികവും മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് അഭിരുചി പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്‌ഥാനത്തിലായിരിക്കും യുപിഎസ്‌എസി പരിശീലന പ്രവേശനമെന്ന് അധികൃതർ വിശദീകരിച്ചു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഹോസ്‌റ്റൽ സൗകര്യവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാർഥികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി സ്‌പോണ്‍സര്‍ഷിപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ലോകനിലവാരമുള്ള ക്ളാസ് റൂമുകളും മികച്ച ലൈബ്രറി സൗകര്യവും 24 മണിക്കൂർ ഓണ്‍ലൈന്‍ സപ്പോര്‍ട്ടും വ്യക്‌തിഗത മെന്ററിംഗും എല്ലാ വിദ്യാർഥികള്‍ക്കും ലഭ്യമാക്കുന്നത് ക്യാമ്പസിന്റെ സവിശേഷത ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു.
വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള ഇന്ത്യന്‍ വിദ്യാർഥികള്‍ക്കും സുരക്ഷിതമായ താമസസൗകര്യവും പഠനാന്തരീക്ഷവും ഉറപ്പുവരുത്തുന്ന ക്യാമ്പസിൽ മാര്‍ച്ച് രണ്ടാം വാരം മുതല്‍ ക്ളാസുകൾ ആരംഭിക്കുമെന്നും അധികൃതര്‍ വിശദീകരിച്ചു.
യുപിഎസ്‌എസി പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന വേദിക് അക്കാദമിയുടെ സഹകരണത്തോടെയാണ് ‘ഹില്‍സിനായി ഐഎഎസ് അക്കാദമി‘ പ്രവര്‍ത്തിക്കുക. മുന്‍ ഡിജിപിയും വേധിക് ഐഎഎസ് അക്കാദമിക് ഡീനുമായ ഡോ. അലക്‌സാണ്ടർ ജേക്കബ് ഐപിഎസും മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്‌ടർ ഡോ. മുഹമ്മദ് അബ്‌ദുൽ ഹകീം അസ്ഹരിയും ചേര്‍ന്ന് ഐഎഎസ് അക്കാദമിയുടെ ലോഗോ പ്രകാശനം ചെയ്‌തു.
മര്‍കസ് നോളജ് സിറ്റി സിഇഒ ഡോ. അബ്‌ദുസലാം മുഹമ്മദ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍, എംജി യൂണിവേഴ്‌സിറ്റികളുടെ മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്‌റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ഐ ലേണിംഗ് എന്‍ജിന്‍സ് സീനിയര്‍ ഡയറക്‌ടർ ചെറിയാന്‍ ഫിലിപ്പ്, വേദിക് ഐഎഎസ് അക്കാദമി സിഇഒ ജെയിംസ് മറ്റം, മുഹമ്മദ് നൗശാദ് ഐഎഫ്‌എസ്, ഡിബിഐ ഡയറക്‌ടർ അബ്‌ദുൽ ഗഫൂര്‍ എന്നിവർ സംസാരിച്ചു.
ലിന്റോ ജോസഫ് എംഎല്‍എ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്‌സ് തോമസ്, അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. നിസാം റഹ്‌മാന്‍, ബോബന്‍ തോമസ്, ഡോ. സി അബ്‌ദുസമദ് പുലിക്കാട്, സുധാകരന്‍ എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡോ. അബ്‌ദുറഹ്‌മാൻ ചാലില്‍ സ്വാഗതവും പര്‍വേസ് നന്ദിയും പറഞ്ഞു.
MOST READ | യുഎഇയിലെ ക്ഷേത്രം 2024 ഫെബ്രുവരി 14ന് ഉൽഘാടനം ചെയ്യും