ദുബൈ: യുഎഇ പ്രസിഡണ്ട് സംഭാവന നൽകിയ അബുദാബിയിലെ 27 ഏക്കർ സ്‌ഥലത്ത് നിർമ്മിച്ച ബാപ്പ്‌സ് ക്ഷേത്രം നാളെയോ ഫെബ്രുവരി 14നോ നരേന്ദ്ര മോദി ഉൽഘാടനം ചെയ്യും.
യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാൻ രൂപകല്‍പ്പന തിരഞ്ഞെടുത്ത ക്ഷേത്രത്തിനുള്ള ഭൂമി 2015 ഓഗസ്‌റ്റിലാണ് യുഎഇ സര്‍ക്കാര്‍ അനുവദിച്ചത്. ആദ്യം 13.5 ഏക്കര്‍ ഭൂമി ക്ഷേത്ര നിര്‍മാണത്തിനും, പിന്നീട് പാര്‍ക്കിംഗ് സൗകര്യമേര്‍പ്പെടുത്താന്‍ 13.5 ഏക്കര്‍ ഭൂമി കൂടിയും അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരുന്നു യുഎഇ സന്ദര്‍ശന വേളയില്‍ അന്നത്തെ കിരീടാവകാശിയായിരുന്ന ഷെയ്ഖ് മുഹമ്മദ് ഭൂമി കൈമാറിയത്.
2018 ബാപ്‌സ് പ്രതിനിധികളോടൊപ്പം പ്രധാനമന്ത്രി യുഎഇ സന്ദര്‍ശനം നടത്തിയപ്പോള്‍, ഷെയ്ഖ് മുഹമ്മദിന്റെ കൊട്ടാരത്തിലെത്തി ക്ഷേത്രത്തിന്റെ രണ്ട് പ്ളാനുകൾ അവതരിപ്പിച്ചു. ഇതില്‍ നിന്നാണ് പരമ്പരാഗതമായ വലിയ ക്ഷേത്രത്തിന്റെ രൂപകല്‍പ്പന ഷെയ്ഖ് മുഹമ്മദ് തിരഞ്ഞെടുത്തത്. ഈ രൂപകൽപ്പനയാണ് ഇപ്പോൾ മനോഹരമായ ക്ഷേത്രമായി മാറിയിരിക്കുന്നത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുഎഇയിലെത്തുന്നത്. നാളെയോ 14നോ ആയിരിക്കും ക്ഷേത്ര ഉൽഘാടനം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി മോദി ചര്‍ച്ചകള്‍ നടത്തും. 2015ന് ശേഷം പ്രധാനമന്ത്രിയുടെ ഏഴാമത്തെ യുഎഇ സന്ദര്‍ശനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
1958ൽ ഷെയ്‌ഖ് റാഷിദ് ബിൻ സയീദ് അൽ മക്‌തും ബർദുബായിൽ അനുവദിച്ച യുഎഇയിലെ ആദ്യക്ഷേത്രത്തിൽ നിന്ന് യാത്ര തുടർന്നാണ് 66 വർഷം കൊണ്ട് 400 മില്യൺ ദിർഹം മുടക്കുള്ള 27 ഏക്കറിലെ വിശാലമായ ഈ ക്ഷേത്രത്തിലേക്ക് ഹിന്ദു സമൂഹം എത്തുന്നത്.
അബുദാബിയിൽ തുറക്കുന്ന ഈ ക്ഷേത്രം കൂടാതെ, ജബൽ അലിയിൽ മറ്റൊരു ക്ഷേത്രം കൂടി പ്രവർത്തിക്കുന്നുണ്ട്. ഈ ക്ഷേത്രം 1958 മുതൽ സ്‌ഥിതി ചെയ്‌തിരുന്നത് ബർ ദുബായിലായിരുന്നു. സ്‌ഥല പരിമിതിമൂലം ഈ വർഷമാണ് ജബൽ അലിയിലേക്ക് മാറ്റിയത്.
MOST READ | തലച്ചോറിൽ വയർലെസ് ചിപ്പ്: മനുഷ്യന്റെ ഭാവി!