അബുദാബി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി. പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു. യുഎഇ തലസ്‌ഥാനമായ അബുദാബിയിൽ രാജ്യത്തെ ആദ്യ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്ക് തുറന്ന് കൊടുക്കുന്നതിനാണ് പ്രധാനമന്ത്രി എത്തിയത്. കൂടാതെ, യുഎഇ പ്രസിഡണ്ടുമായി നരേന്ദ്രമോദി ഉഭയകക്ഷി ചർച്ചകളും നടത്തും.
യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മഖ്‌തുമുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വികസിപ്പിക്കാനും ശക്‌തിപ്പെടുത്താനുമുള്ള മാർഗങ്ങൾ യുഎഇ പ്രസിഡണ്ടുമായുള്ള കൂടിക്കാഴ്‌ചയിൽ ചർച്ച ചെയ്യും. ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള പ്രാദേശിക, രാജ്യാന്തര വിഷയങ്ങളിൽ കാഴ്‌ചപ്പാടുകളും കൈമാറും.
മോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനമാണിത്. അബുദാബിയിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കാനായി ‘അഹ്‌ലൻ മോദി’ എന്ന പേരിൽ നടത്തുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. അബുദാബി സായിദ് സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുക. ദുബായിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ലോക സർക്കാർ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. നാളെ അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബാപ്പ്‌സ് ഉൽഘാടനം ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി പര്യടനം അവസാനിപ്പിക്കും.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്: മനുഷ്യന്റെ ഭാവി!