തിരുവനന്തപുരം: കുട്ടികളിലെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ, വേനലവധി ക്‌ളാസുകൾ പൂർണമായി നിരോധിച്ചുകൊണ്ടുള്ള പൊതുവിദ്യഭ്യാസ വകുപ്പിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. അവധിക്കാല ക്‌ളാസുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി.
എന്നാൽ, ചൂടിനെ പ്രതിരോധിക്കാൻ ആധികാരികൾ സൗകര്യം ഒരുക്കണമെന്നും കോടതി നിർദ്ദേശം നൽകി. വിദ്യാർഥികളുടെ ഗുണത്തിനാണ് വെക്കേഷൻ ക്‌ളാസുകളെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ തീരുമാനം. കാര്യമായ കാരണമില്ലാതെ ഇത് തടയാനാകില്ലെന്നും കോടതി വ്യക്‌തമാക്കി. വേനലവധിക്ക് കുട്ടികളെ പഠനത്തിനും വിവിധതരം ക്യാമ്പുകൾക്കും നിർബന്ധിക്കരുതെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ പറഞ്ഞിരുന്നത്.
എൽപി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ സ്‌കൂളുകളിലും സിബിഎസ്ഇ സ്‌കൂളുകൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. കുട്ടികളെ നിർബന്ധിച്ചു ക്‌ളാസിൽ ഇരുത്തുന്നത് അവരിൽ മാനസിക പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും, ഒപ്പം വേനൽച്ചൂട് മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ഇത് വഴിതെളിക്കുമെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
Most Read: വനിതാ ഡോക്‌ടർ കുത്തേറ്റ് മരിച്ച സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി