ന്യൂഡെൽഹി: റഷ്യ യുദ്ധം തുടരുന്ന യുക്രൈനിൽ നിന്ന് കൂടുതൽ പേരെ ഇന്ത്യയിൽ തിരിച്ചെത്തിച്ചു. ‘ഓപ്പറേഷൻ ഗംഗ’ വഴിയാണ് കേന്ദ്ര സർക്കാർ ഇന്ത്യക്കാരെ യുക്രൈനിൽ നിന്നും ഒഴിപ്പിക്കുന്നത്. റൊമേനിയയിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് പുലർച്ചെ 2.45 ഓടെ ഡെൽഹിയിൽ എത്തി.
ബുക്കാറെസ്‌റ്റിൽ നിന്നാണ് 250 യാത്രികരുമായി വിമാനം എത്തിയത്. ഇതില്‍ 29 മലയാളികളുണ്ട്. വിമാനത്താവളത്തിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർ ചേർന്നാണ് ഇവരെ സ്വീകരിച്ചത്. പിന്നീട് ഇവരെ കേരള ഹൗസിലേക്ക് മാറ്റി.
ഇതിൽ മലയാളികളെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ആണ് അയക്കുന്നത്. 16 മലയാളികൾ വിമനത്താവളത്തിൽ നിന്ന് നേരെ കൊച്ചിയിലേക്ക് പോകും. തിരുവനന്തപുരത്തേക്ക് ഉള്ളവർ വൈകുന്നേരത്തോടെ ഡെൽഹിയിൽ നിന്ന് യാത്ര തിരിക്കും. തിരികെ എത്തിയ മലയാളികളിൽ ഒരാൾ ഡെൽഹിയിലാണ് താമസം.
മലയാളികള്‍ക്കായി സംസ്‌ഥാന സര്‍ക്കാര്‍ നാട്ടിലേക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാകും ഇവരെ എത്തിക്കുക. യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ശനിയാഴ്‌ച രാത്രിയോടെ മുംബൈയിൽ എത്തിയിരുന്നു. ഇതില്‍ 27 മലയാളികള്‍ ഉള്‍പ്പടെ 219 പേരാണ് ഉണ്ടായിരുന്നത്.
അതേസമയം യുക്രൈനിൽ നിന്ന് ഡെൽഹിയിലേക്കുള്ള അടുത്ത വിമാനം വൈകുമെന്ന് ഡെൽഹിയിലെ ഇൻഫർമേഷൻ ഓഫിസർ സിനി കെ തോമസ് പറഞ്ഞു. ഹംഗേറിയന്‍ തലസ്‌ഥാനമായ ബുദാപെസ്‌റ്റില്‍ നിന്നാണ് ഇന്ത്യക്കാരുമായുള്ള അടുത്ത വിമാനം എത്തുക.
യുദ്ധത്തെ തുടര്‍ന്ന് യുക്രൈന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്നതിനാല്‍ അയല്‍ രാജ്യങ്ങളായ റൊമേനിയയിലെ ബുക്കാറസ്‌റ്റില്‍ നിന്നും ഹംഗേറിയിലെ ബുദാപെസ്‌റ്റില്‍ നിന്നുമാണ് ഇന്ത്യക്കാരെ കൊണ്ടുവരുന്നത്.
Most Read: റെയിൽവേ കേരളത്തോട് കാണിക്കുന്ന അവഗണന; പാർലമെന്റിൽ ശബ്‌ദം ഉയർത്തണമെന്ന് മുഖ്യമന്ത്രി