ന്യൂഡെൽഹി: നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) യിൽ പെൺകുട്ടികൾക്കും അവസരം നൽകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. എന്നിരുന്നാലും, പെൺകുട്ടികൾക്ക് എൻഡിഎ കോഴ്‌സുകൾ ചെയ്യാൻ വഴിയൊരുക്കുന്നതിന് മാർഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ കുറച്ച് സമയം ആവശ്യമാണെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ പറഞ്ഞു. ഇക്കാര്യത്തിൽ മറുപടി നൽകാൻ കേന്ദ്രത്തിന് സുപ്രീം കോടതി 10 ദിവസത്തെ സമയം നൽകിയിട്ടുണ്ട്.
“സായുധ സേന സ്വയം പെൺകുട്ടികളെ എൻഡിഎയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഒരു ദിവസത്തിനുള്ളിൽ പരിഷ്‌കാരങ്ങൾ നടക്കില്ലെന്ന് ഞങ്ങൾക്കറിയാം. പ്രക്രിയയുടെ സമയക്രമവും നടപടിക്രമവും സർക്കാർ നിശ്‌ചയിക്കും,”- പെൺകുട്ടികൾക്ക് എൻഡിഎ, നാവിക അക്കാദമി പരീക്ഷകൾ എഴുതാൻ അനുവദിക്കണമെന്ന ഹരജിയിൽ വാദം കേൾക്കവെ സുപ്രീം കോടതി പറഞ്ഞു.
“സായുധസേനകൾ രാജ്യസുരക്ഷയിൽ പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ സേനയിലെ ലിംഗസമത്വത്തിന് കൂടുതൽ ചെയ്യേണ്ടതുണ്ട്. കോടതികൾ ഇടപെടുന്നതുവരെ കാത്തിരിക്കുന്നതിനു പകരം ലിംഗസമത്വം ഉറപ്പാക്കുന്നതിൽ അവർ ഒരു സജീവ സമീപനം സ്വീകരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,”- സുപ്രീം കോടതി പറഞ്ഞു.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കുള്ള പ്രവേശന പരീക്ഷയിൽ നിന്ന് പെണ്‍കുട്ടികളെ മാറ്റിനിര്‍ത്തരുതെന്ന സുപ്രധാന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഒരു മാസം തികയുന്നതിന് മുൻപാണ് കോടതി ഇന്ന് വാദം കേൾക്കുന്നത്. സ്‌ത്രീകള്‍ക്കും പരുഷന്‍മാര്‍ക്കും തുല്യാവസരമില്ലാത്തത് മാനസികാവസ്‌ഥയുടെ പ്രശ്‌നമെന്ന് നീരീക്ഷിച്ചു കൊണ്ടായിരുന്നു സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. തുല്യത ഉറപ്പാക്കുന്ന നയമല്ല പ്രതിരോധ സേനകളുടേത്. ആണ്‍കുട്ടികൾക്കൊപ്പമിരുന്ന് പെണ്‍കുട്ടികൾ പഠിക്കുന്നത് ഒരു പ്രശ്‌നമായി മാറുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു.
Most Read: മൂന്നാം ഘട്ടം മോദിയുടെ വാരാണസിയിൽ; സമരം കടുപ്പിച്ച് കർഷകർ