ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്‌റ്റിൽ. ഇസ്‌ലാമാബാദ് ഹൈക്കോടതിക്ക് പുറത്തുവെച്ചു അർധസൈനിക വിഭാഗമാണ് ഇമ്രാൻ ഖാനെ അറസ്‌റ്റ് ചെയ്‌തത്. അഴിമതി കേസിൽ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കവെ ഇസ്‌ലാമാബാദിലെ കോടതി വളപ്പിൽ എത്തിയപ്പോഴാണ് കസ്‌റ്റഡിയിൽ എടുത്തതെന്നാണ് വിവരം.
സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്‌ലാമാബാദിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇമ്രാൻ ഖാനെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന് ആരോപിച്ചു പിടിഐ രാജ്യവ്യാപകമായി പ്രതിഷേധിക്കാനും ആഹ്വാനം ചെയ്‌തിട്ടുണ്ട്. നേരത്തെയും ഇമ്രാൻ ഖാനെ അറസ്‌റ്റ് ചെയ്യാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പ്രവർത്തകരുടെ കടുത്ത പ്രതിഷേധം മൂലം അതിന് സാധിച്ചിരുന്നില്ല.
തോഷഖാന കേസിൽ ഫെബ്രുവരി 28ന് ആണ് ഇസ്‌ലാമാബാദ് സെഷൻസ് കോടതി ഇമ്രാനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. ഉദ്യോഗസ്‌ഥർക്കും ഭരണാധികാരികൾക്കും വിദേശത്ത് നിന്ന് ലഭിക്കുന്ന സമ്മാനങ്ങൾ സൂക്ഷിക്കുന്ന വകുപ്പായ തോഷഖാനയിൽ നിന്ന് ഗ്രാഫ് ആഡംബര വാച്ച് അടക്കം വിലയേറിയ സമ്മാനങ്ങൾ കുറഞ്ഞ വിലക്ക് സ്വന്തമാക്കി മറിച്ചു വിറ്റെന്നാണ് കേസ്. എഴുപതുകാരനായ ഇമ്രാനെതിരെ പാകിസ്‌ഥാനിൽ 83 കേസുകളാണ് നിലവിലുള്ളത്.
Most Read: 2027ഓടെ രാജ്യത്ത് ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ നിർദ്ദേശം