ന്യൂഡെൽഹി: 2027ഓടെ രാജ്യത്ത് നാലുചക്രമുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം. പെട്രോളിയം മന്ത്രാലയത്തിന്റെ ഊർജ പരിവർത്തന ഉപദേശക സമിതിയാണ് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ, രാജ്യത്തെ എല്ലാ നഗരങ്ങളിലും 2027 ഓടെ ഡീസൽ ഉപയോഗിച്ച് ഓടുന്ന ഫോർവീലർ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും.
അന്തരീക്ഷ മലിനീകരണം പൂർണമായും ഇല്ലാതാക്കാനാണ് തീരുമാനം. പത്ത് ലക്ഷത്തിലേറെ ജനസംഖ്യ ഉള്ളതും അന്തരീക്ഷ മലിനീകരണം കൂടുതൽ ഉള്ളതുമായ നഗരങ്ങളിൽ ഡീസൽ വാഹനങ്ങൾക്ക് പകരം ഇലക്‌ട്രിക് അല്ലെങ്കിൽ സിഎൻജി വാഹനങ്ങൾ ഉപയോഗിക്കണം. ഹരിതഗൃഹ വാതകങ്ങൾ പുറംതള്ളുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ മുന്നിലാണ് ഇന്ത്യ. 2070 ആകുമ്പോഴേക്കും അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കണമെന്ന ലക്ഷ്യത്തിലാണ് ഈ നടപടികൾ.
നിലവിൽ ഇന്ത്യയിൽ നിർമിക്കുന്ന വൈദ്യുതിയിൽ 40 ശതമാനം പുനരുപയോഗിക്കാവുന്ന ഉറവിടങ്ങളിൽ നിന്നുള്ളതാണ്. അതേസമയം, നഗരങ്ങളിൽ സർവീസ് ബസുകൾ 2024 മുതൽ ഒഴിവാക്കണമെന്നും 2030ഓടെ ഇലക്‌ട്രിക് അല്ലാത്ത സിറ്റി ബസുകൾക്ക് അനുമതി നൽകരുതെന്നും മുൻ പെട്രോളിയം സെക്രട്ടറി തരുൺ കപൂർ അധ്യക്ഷനായ സമിതി നിർദ്ദേശത്തിൽ പറയുന്നു.
റിപ്പോർട്ടുകൾ അനുസരിച്ചു 2024 മുതൽ ഇലക്‌ട്രിക് പവർ സിറ്റി ഡെലിവറി വാഹനങ്ങളുടെ പുതിയ രജിസ്ട്രേഷൻ അനുവദിക്കണമെന്ന് പാനൽ ശുപാർശ ചെയ്യുന്നു. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ റെയിൽവേ ശൃംഖല പൂർണമായും വൈദ്യുതീകരിക്കാനും നിർദ്ദേശമുണ്ട്. അടുത്ത പത്ത് വർഷത്തിനുള്ളിൽ എല്ലാ നഗരങ്ങളിലും 75 ശതമാനവും ഇലക്‌ട്രിക് വാഹനങ്ങൾ ആക്കാനാണ് നീക്കം.
Most Read: ‘ദി കേരള സ്‌റ്റോറി’; ബംഗാളിൽ പ്രദർശനം വിലക്കിയതായി മുഖ്യമന്ത്രി