ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്‌ഥാനത്ത് ഇന്ന് നിശബ്‌ദ പ്രചാരണം. വോട്ടുകൾ ഉറപ്പിക്കാൻ ഒരുവട്ടം കൂടി സ്‌ഥാനാർഥികളും പാർട്ടി പ്രവർത്തകരും വോട്ടർമാരുടെ വീടുകൾ കയറി പ്രചാരണം നടത്തും. നാളെയാണ് വോട്ടെടുപ്പ്. 13ന് ആണ് ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 5,21,73,579 വോട്ടർമാരാണ് ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക.
കർണാടകയിൽ അധികാരം നിലനിർത്താനുള്ള ശക്‌തമായ പോരാട്ടത്തിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഉൾപ്പടെ ഇറക്കിയാണ് പാർട്ടി പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത്. സംസ്‌ഥാനം കൈയിലാക്കാൻ കോൺഗ്രസും കഠിനമായ പരിശ്രമത്തിലാണ്. സോണിയ ഗാന്ധിയെയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഗാർഖയെയും പ്രചാരണത്തിന് എത്തിച്ചു.
2.59 കോടി സ്‌ത്രീ വോട്ടർമാരും 2.62 കോടി പുരുഷ വോട്ടർമാരുമാണുള്ളത്. 9.17 ലക്ഷം പേർ കന്നി വോട്ടർമാരാണ്. ബിജെപി 224 പേരെയും കോൺഗ്രസ് 223 ജെഡിഎസ് 207 പേരെയുമാണ് മൽസരിപ്പിക്കുന്നത്. സംസ്‌ഥാനത്തു ആകെ 58,282 പോളിങ് സ്‌റ്റേഷനുകൾ ആണ് സജ്‌ജീകരിച്ചിരിക്കുന്നത്. അതേസമയം, ഇന്ത്യ ടുഡേ-സി വോട്ടർ സർവേയിൽ ഇക്കുറി ബിജെപി കർണാടകയിൽ 74-86 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് പ്രവചനം.
കോൺഗ്രസ് 107-119 സീറ്റുകൾ നേടുമെന്നും സർവേ ഫലം പറയുന്നു. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി സർക്കാർ രൂപീകരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് അഭിപ്രായ സർവേ റിപ്പോർട് എന്നാണ് നിരീക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തിയുള്ള ബിജെപിയുടെ പ്രചാരണത്തിലാണ് പാർട്ടിയുടെ ആത്‌മവിശ്വാസം.
Most Read: ‘ദി കേരള സ്‌റ്റോറി’; ബംഗാളിൽ പ്രദർശനം വിലക്കിയതായി മുഖ്യമന്ത്രി