പാലക്കാട്: ജില്ലയിലെ തച്ചനാട്ടുകരയിൽ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ നാട്ടുകൽ ആശുപത്രിപ്പടിയിലെ വളയമ്പുഴ റഷീദിനെ (43) പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന 7,32,000 രൂപയും ചെക്ക്‌ലിഫുകളും അക്രമിസംഘം കവർന്നതായും പരാതി ഉണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് മുതുക്കുംപുറം അബു താഹിറിനെ (21) നാട്ടുകൽ പോലീസ് അറസ്‌റ്റ് ചെയ്‌തു. കോഴിഫാം നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം. വീട്ടിലെത്തിയ ഒരു സംഘം റഷീദിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും തടയാൻ ചെന്ന ഭാര്യ, മാതാവ് എന്നിവരെ ചവിട്ടി വീഴ്‌ത്തുകയും ചെയ്യുകയായിരുന്നു.
അലമാരയിൽ സൂക്ഷിച്ച പണവും ചെക്ക് ലീഫുകളും കൈക്കലാക്കിയ സംഘം റഷീദിനെ ബലമായി കാറിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും റഷീദ് രക്ഷപെടുകയായിരുന്നു. ആക്രമി സംഘത്തിൽപ്പെട്ട അബു താഹിർ ബഹളത്തിനിടെ നാട്ടുകാരുടെ കൈയിൽ പെടുകയായിരുന്നു. കേസിൽ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് നാട്ടുകൽ പോലീസ് അറിയിച്ചു.
Most Read: ഒമൈക്രോൺ ജാഗ്രത; എത്രയും വേഗം വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി