മലപ്പുറം : ജില്ലയില്‍ നാടുകാണി മുതല്‍ പരപ്പനങ്ങാടി വരെയുള്ള റോഡുപണി വൈകുന്നതില്‍ പ്രതിഷേധം വ്യാപകമാകുന്നു. പരപ്പനങ്ങാടി മുതല്‍ കക്കാട് വരെയുള്ള നിര്‍മ്മാണ ജോലികളാണ് ഇപ്പോള്‍ മുടങ്ങി കിടക്കുന്നത്. എസ്‌റ്റിമേറ്റ് തുക പുതുക്കി അനുവദിക്കാത്തതിനാലാണ് ജോലികള്‍ പാതി വഴിയില്‍ മുടങ്ങിയതെന്നാണ് കരാറുകാര്‍ വ്യക്‌തമാക്കുന്നത്.
റോഡിന് 12 മീറ്റര്‍ വീതി കൂട്ടല്‍, റോഡ് റീടാറിങ്, ഓട നിര്‍മ്മാണം എന്നിവയാണ് ഇവിടെ നടക്കേണ്ടത്. എന്നാല്‍ എസ്‌റ്റിമേറ്റ് പുതുക്കി അനുവദിക്കാത്തതിനാല്‍ റോഡ് ടാറിങ് മാത്രമേ പൂര്‍ത്തിയാക്കുകയുള്ളൂ എന്നാണ് കരാറുകാര്‍ നിലവില്‍ അറിയിക്കുന്നത്. ടാറിങിന്റെ ഭാഗമായി പരപ്പനങ്ങാടി മുതല്‍ കക്കാട് വരെയുള്ള ഭാഗങ്ങളില്‍ ജോലികള്‍ ആരംഭിച്ചെങ്കിലും കയ്യേറ്റം ഒഴിപ്പിക്കാതെയും മുഴുവന്‍ ജോലികളും നടത്താതെയുമാണ് റോഡ് നവീകരണം നടത്തുന്നത് എന്നാരോപിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി വച്ചിരിക്കുന്നത് ഒഴിപ്പിക്കാനും, അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനുമുള്ള തീരുമാനമായി. സര്‍ക്കാര്‍ ഭൂമി കയ്യേറി വച്ചിരുന്നവരില്‍ ചിലര്‍ സ്വമേധയാ വിട്ട് നല്‍കാന്‍ തയ്യാറായെങ്കിലും മറ്റ് ചിലര്‍ ഇപ്പോഴും സ്‌ഥലം വിട്ട് കൊടുക്കാന്‍ തയ്യാറായിട്ടില്ല. അതിനാല്‍ തന്നെ റോഡ് പണികള്‍ ഇപ്പോഴും പൂര്‍ത്തിയാകാതെ പാതിവഴിയില്‍ കിടക്കുകയാണ്. ജോലികള്‍ പൂര്‍ത്തിയാകാതെ കിടക്കുന്നതിനാല്‍ തന്നെ റോഡുകളില്‍ പല ഭാഗങ്ങളിലും അപകടങ്ങള്‍ രൂക്ഷമാകുകയാണ്. പല ഭാഗങ്ങളിലും റോഡിന്റെ ഒരു ഭാഗം മാത്രം ടാറിങ് പൂര്‍ത്തിയാക്കി മറുഭാഗത്ത് പണി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതുമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കും, അപകടങ്ങളും കണക്കിലെടുത്ത് എത്രയും വേഗം റോഡ് പണി പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Read also : വയനാട് മെഡിക്കൽ കോളേജ്; തീരുമാനം ഉടനെന്ന് മുഖ്യമന്ത്രി