കൽപ്പറ്റ: വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് സംബന്ധിച്ച ചർച്ചകൾ ഗൗരവമായി പുരോഗമിക്കുകയാണെന്നും ഏതാനും ദിവസങ്ങൾക്കകം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനത്തിന്റെ ഭാഗമായി കൽപ്പറ്റ പുളിയാർമല കൃഷ്‌ണ ഗൗഡർ ഹാളിൽ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മേപ്പാടി ഡിഎം വിംസ് മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണെങ്കിലും ഇതിനെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. വയനാട് ഏറെക്കാലമായി കാത്തിരിക്കുന്ന ഗവൺമെന്റ് മെഡിക്കൽ കോളേജിനെക്കുറിച്ച് ആമുഖപ്രസംഗത്തിലും മുഖ്യമന്ത്രി ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് ഇക്കാര്യം അറിയിക്കുകയായിരുന്നു.
ദീർഘകാലമായി നിർമാണ ഘട്ടത്തിലിരിക്കുന്ന കാരാപ്പുഴ ജലസേചന പദ്ധതി 2023ലും ബാണാസുര സാഗർ പദ്ധതി 2024ലും പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജില്ലയിൽ എയർ സ്ട്രിപ്പ് വേണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ സികെ ശശീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് നേതാക്കളടക്കം സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവർ യോഗത്തിൽ പങ്കാളികളായി.
Read also: കെഎസ്ആർടിസി; ഹിതപരിശോധന 30ന്, ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി