ചെന്നൈ: മക്കളെ ബലി നല്‍കാന്‍ പദ്ധതിയിട്ട കേസിൽ മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേർ അറസ്‌റ്റിൽ. വസ്‌ത്ര വ്യാപാരിയായ ഈറോഡ് പുളിയംപട്ടി സുന്ദരംവീഥി രാമലിംഗം (43), ഭാര്യ രഞ്‌ജിത (36), ഇവരോടൊപ്പം താമസിച്ചിരുന്ന ഇന്ദുമതി (32), ധനലക്ഷ്‍മി എന്ന ശശി (39), സഹായി സേലം എടപ്പാടി മാരിയപ്പന്‍ (42) എന്നിവരാണ് പ്രതികള്‍. രാമലിംഗം-രഞ്‌ജിത ദമ്പതികളുടെ 15ഉം ആറും വയസുള്ള രണ്ട് കുട്ടികളെയാണ് നരബലി നല്‍കാന്‍ പദ്ധതിയിട്ടിരുന്നത്.
രാത്രികാലങ്ങളില്‍ ഇവര്‍ മന്ത്രവാദ പൂജകള്‍ നടത്തിയിരുന്നു. ശരീരത്തില്‍ പൊള്ളലേല്‍പിച്ചും ജനനേന്ദ്രിയങ്ങളില്‍ മുളകുപൊടി തേച്ചും മറ്റും കുട്ടികളെ നിരന്തരം പീഡിപ്പിച്ചിരുന്നു.
നരബലി നല്‍കിയാല്‍ ‘ശിവശക്‌തി’ കിട്ടുമെന്ന് ധനലക്ഷ്‍മി രഞ്‌ജിതയോട് പറയുന്നതുകേട്ടാണ് കുട്ടികള്‍ വീട്ടില്‍നിന്ന് ഓടി രക്ഷപെട്ടത്. തുടർന്ന് മുത്തശ്ശിയുടെ വീട്ടിൽ അഭയം തേടി. പിന്നീട് മുത്തശ്ശി ഭാഗ്യം ഏപ്രില്‍ 13ന് പോലീസില്‍ പരാതി നല്‍കിയതോടെ ഒളിവിൽ പോയ പ്രതികൾ ചൊവ്വാഴ്‌ച രാത്രി പെരുന്തുറക്ക് സമീപത്തു വച്ച് ഈറോഡ് പൊലീസിന്റെ പിടിയിലാവുകയായിരുന്നു.
Read also: നാസിക്കിലെ ഓക്‌സിജൻ ചോർച്ച; മരണം 24 ആയി