മുംബൈ: മഹാരാഷ്‌ട്രയിലെ നാസിക്കിൽ ആശുപത്രിക്ക് പുറത്ത് ഓക്‌സിജൻ ടാങ്കറിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 24 ആയി. വൈകുന്നേരത്തോടെ രണ്ട് കോവിഡ് രോഗികൾ കൂടി മരണപ്പെട്ടതായി ജില്ലാ കളക്‌ടർ സൂരജ് മന്ദാരെ പറഞ്ഞു.
ജീവൻ നഷ്‌ടപ്പെട്ടവരിൽ 11 പേർ സ്‌ത്രീകളും 11 പേർ പുരുഷൻമാരുമാണെന്ന് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
നാസിക്കിലെ ഡോ. സക്കീർ ഹുസൈൻ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഓക്‌സിജൻ ടാങ്കിലേക്ക് വാതകം നിറയ്‌ക്കുന്നതിനിടെ വാൽവിലുണ്ടായ തകരാറിനെ തുടര്‍ന്ന് വൻതോതിൽ വാതക ചോർച്ചയുണ്ടായി. ഇതേത്തുടർന്ന് 30 മിനിറ്റ് നേരത്തേക്ക് ഓക്‌സിജൻ വിതരണം തടസപ്പെട്ടു. ഓക്‌സിജൻ വിതരണം തടസപ്പെട്ടതുമൂലം വെന്റിലേറ്ററിലും മറ്റും കഴിഞ്ഞിരുന്നവരാണ് മരണപ്പെട്ടത്.
അര മണിക്കൂറോളം സമയമെടുത്താണ് ചോർച്ച അടച്ചത്. ആകെ 167 രോഗികളുണ്ടായിരുന്ന ആശുപത്രിയിൽ 61 പേരും അതീവ ഗുരുതരാവസ്‌ഥയിൽ ഉള്ളവരാണ്. ഇവർക്കെല്ലാം ഓക്‌സിജൻ നൽകിയാണ് ജീവൻ നിലനിർത്തിയിരുന്നത്.
അപകടത്തിന് പിന്നാലെ 30ഓളം രോഗികളെ ഉടൻ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും മറ്റിടങ്ങളിൽ നിന്നും ഓക്‌സിജൻ സിലിണ്ടറുകൾ എത്തിച്ചെന്നും ആശുപത്രി അധികൃതർ പറഞ്ഞിരുന്നു.
അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്‌ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപ വീതമാണ് സഹായധനം നൽകുമെന്ന് മഹാരാഷ്‌ട്ര സർക്കാർ അറിയിച്ചത്.
Also Read: മൻസൂർ വധക്കേസ്; പ്രതികൾ ഉപയോഗിച്ചതായി സംശയിക്കുന്ന മൊബൈൽ ഫോണുകൾ കണ്ടെടുത്തു