ന്യൂഡെൽഹി: ഡെൽഹിയിൽ ഓക്‌സിജൻ ലഭിക്കാതെയുള്ള കോവിഡ് രോഗികളുടെ മരണം തുടരുന്നു. ഗംഗാറാം ആശുപത്രിയിലെ ദുരന്തത്തിന് പിന്നാലെ ജയ്‌പുർ ഗോൾഡൻ ആശുപത്രിയിലാണ് ഓക്‌സിജൻ ലഭിക്കാതെ രോഗികൾ മരിച്ചത്. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന 20 പേരാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മരണപ്പെട്ടത്.
ഓക്‌സിജൻ ലഭിക്കാത്തതാണ് രോഗികളുടെ മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ വ്യക്‌തമാക്കി. ഇത് കൂടാതെ 210 രോഗികൾ ചികിൽസയിൽ ഉണ്ടെന്നും പരമാവധി 45 മിനിറ്റ് ഉപയോഗിക്കാനുള്ള ഓക്‌സിജൻ മാത്രമാണ് ഇവിടെ സ്‌റ്റോക്കുള്ളുവെന്നും ആശുപത്രി അറിയിച്ചു. ഡെൽഹിയിലെ പല ആശുപത്രികളിലും സമാനമായ അവസ്‌ഥയാണ് നിലവിലെന്നാണ് സൂചന. ആശുപത്രികൾ രോഗികളെ നിർബന്ധിച്ച് ഡിസ്‌ചാർജ് ചെയ്യുകയും തിരിച്ചയക്കുകയും ചെയ്യുന്നതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം ഓക്‌സിജൻ ലഭിക്കാത്തതുമൂലം ഡെൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ 25 രോഗികളാണ് മരിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഓക്‌സിജൻ ക്ഷാമം ചൂണ്ടിക്കാട്ടി നിരവധി സ്വകാര്യ ആശുപത്രികൾ രംഗത്ത് എത്തിയിരുന്നു. വിഷയത്തിൽ നിരവധി ആശുപത്രികൾ ഡെൽഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തിരുന്നു.
Read also: അപകടത്തിന് കാരണം ആൽമരത്തിന്റെ കാലപ്പഴക്കമെന്ന് സൂചന; കളക്‌ടർ റിപ്പോർട് തേടി