തൃശൂർ: പൂരത്തിനിടെ ആൽമരക്കൊമ്പ് പൊട്ടി വീണുണ്ടായ അപകടത്തിൽ റിപ്പോർട് തേടി ജില്ലാ കളക്‌ടർ എസ് ഷാനവാസ് ഐഎഎസ്. കെഎഫ്‌ആർഐയിൽ (Kerala Forest Research Institute) നിന്നാണ് കളക്‌ടർ റിപ്പോർട് തേടിയത്. പൊട്ടിവീണ മരത്തിന്റെ പഴക്കം പരിശോധിച്ച് റിപ്പോർട് നൽകാനാണ് നിർദ്ദേശം.
ഇന്നലെ രാത്രി 12 മണിയോടെയാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവിനിടെ സമീപത്തുണ്ടായിരുന്ന ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് അപകടമുണ്ടായത്. സംഭവത്തിൽ രണ്ട് പേർ മരണപ്പെടുകയും 25ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ബ്രഹ്‌മസ്വം മഠത്തിന്റെ മുന്നിലുള്ള കൂറ്റൻ ആൽമരത്തിന്റെ ശിഖരമാണ് ഒടിഞ്ഞുവീണത്. പൂരത്തിന്റെ ഏറ്റവും പ്രശസ്‌തമായ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് വർഷങ്ങളായി തണലേകിയ ആൽമരമാണ് ഒടിഞ്ഞു വീണത്. കാലപ്പഴക്കമാകാം ആൽമരം ഒടിഞ്ഞു വീഴാൻ കാരണമെന്നാണ് സൂചന. പഞ്ചവാദ്യം കൊട്ടിക്കയറുന്നതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിൽ മേളക്കാരും ദേശക്കാരും പോലീസുകാരുമാണ് പെട്ടുപോയത്.
രക്ഷപെടാനുള്ള സമയം പോലും ആർക്കും കിട്ടിയില്ല. സംഭവത്തിനിടെ സമീപത്തെ പന്തലിൽ തിടമ്പേറ്റിയ കൊമ്പൻ പരിഭ്രാന്തനായി ഓടി. ആനയെ പിന്നാലെ തളച്ചു. മരച്ചില്ലകൾക്കിടയിൽ കുടുങ്ങി കിടന്നവരെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരിൽ തിമില കലാകാരൻമാരായ കരിയന്നൂർ നാരായണൻ നമ്പൂതിരി, കോട്ടയ്‌ക്കൽ രവി, മദ്ദളം കലാകാരൻ വരദരാജൻ എന്നിവരുമുണ്ട്. ചില മാദ്ധ്യമ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
Also Read: ആരവങ്ങളില്ലാത്ത തൃശൂർ പൂരം; ഉപചാരം ചൊല്ലി പിരിഞ്ഞു