തൃശൂർ: ആളും ആരവങ്ങളും ഇല്ലാതെ തൃശൂര്‍ പൂരം അവസാനിച്ചു. തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. കോവിഡ് വ്യാപനം കണക്കിലെടുത്ത് നേരത്തെ തന്നെ ചടങ്ങുകള്‍ വെട്ടിക്കുറച്ചിരുന്നു. പകൽപൂരവും വെടിക്കെട്ടും ഉപേക്ഷിച്ചിരുന്നു. ഇന്നലെ അർധരാത്രി ആൽമരം വീണുണ്ടായ അപകടത്തെ തുടർന്ന് രണ്ട് പേർ മരിച്ചതോടെയാണ് ആഘോഷങ്ങളോടെയുള്ള വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനം എടുത്തത്.
എന്നാൽ അപ്പോഴേക്കും ഇരു ദേവസ്വങ്ങളുടെയും വെടിമരുന്ന് ശേഖരം ഏറെക്കുറെ തയ്യാറായിരുന്നു. അതിനാൽ ആഘോഷങ്ങൾ ഇല്ലാതെ വെടിമരുന്ന് ശേഖരത്തിന് തീകൊളുത്താൻ അനുമതി നൽകുകയായിരുന്നു.
നേരത്തെ നിറച്ച വെടിമരുന്നിന് തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി. നിറച്ചുവച്ച വെടിമരുന്ന് തിരിച്ചെടുക്കുന്നത് അപകടകരം ആയതിനാലാണ് ഇവക്ക് തീ കൊടുത്തത്. തിരുവമ്പാടി ദേശക്കാരെ പൂര്‍ണമായും മൈതാനത്ത് നിന്ന് നീക്കിയ ശേഷമാണ് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിന് തീ കൊളുത്താന്‍ പോലീസ് അനുമതി നല്‍കിയത്.
തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവ് മേളത്തിനിടെയാണ് ആല്‍മരം വീണ് രണ്ട് പേര്‍ മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തിരുവമ്പാടി മാനേജിംഗ് കമ്മിറ്റി അംഗം പനിയത്ത് രാധാകൃഷ്‌ണന്‍, ആഘോഷ കമ്മിറ്റി അംഗം രമേശ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് വെടിക്കെട്ട് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
Read Also: ദുരന്തത്തിന് പിന്നാലെ വെടിക്കെട്ട് ഉപേക്ഷിച്ചു; പകൽപൂരം നടത്തും