തൃശൂർ: പൂരത്തിനിടെ ആൽമരക്കൊമ്പ് പൊട്ടിവീണ് രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിന് പിന്നാലെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ വെടിക്കെട്ട് ഔദ്യോഗികമായി ഉപേക്ഷിച്ചു. എന്നാൽ, നിറച്ച വെടിമരുന്ന് നിർവീര്യമാക്കാൻ പുറത്തെടുക്കുന്നതിൽ അപകടസാധ്യത ഉള്ളതിനാൽ പൊട്ടിച്ച് കളയാനായിരുന്നു തീരുമാനം. .
നിറച്ച വെടിമരുന്നിന് തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി. തിരുവമ്പാടി ദേശക്കാരെ പൂർണമായും നീക്കിയതിന് ശേഷമാണ് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിന് തീ കൊളുത്താൻ പോലീസ് അനുമതി നൽകിയത്. അതേസമയം, 15 ആനപ്പുറത്ത് പാറമേക്കാവും ഒരാനപ്പുറത്ത് തിരുവമ്പാടിയും പകൽപൂരം നടത്താനും തീരുമാനമായിട്ടുണ്ട്.
തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യത്തിനിടെയാണ് സമീപത്തെ ആൽമരത്തിന്റെ ശിഖരം പഞ്ചവാദ്യ സംഘത്തിന് മേലേക്ക് പൊട്ടിവീണത്. അപകടത്തിൽ രണ്ടു പേർ മരണപ്പെടുകയും 25ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
പരുക്കേറ്റവരിൽ തിമില കലാകാരൻമാരായ കരിയന്നൂർ നാരായണൻ നമ്പൂതിരി, കോട്ടക്കൽ രവി, മദ്ദളം കലാകാരൻ വരദരാജൻ എന്നിവരും ചില മാദ്ധ്യമ പ്രവർത്തകരും ഉണ്ട്. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് സിഐ ഉള്‍പ്പെടെ ഏതാനും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Also Read: തൃശൂര്‍ പൂരം: ആല്‍മരക്കൊമ്പ് പൊട്ടിവീണ് രണ്ട് മരണം, സിഐ ഉൾപ്പടെ 25ലധികം പേര്‍ക്ക് പരിക്ക്