പത്തനംതിട്ട: ഇലന്തൂരിൽ കൊല്ലപ്പെട്ട റോസ്‍ലിയുടെ മൊബൈൽ ഫോണും ബാഗും പൊലീസ് കണ്ടെത്തി. എവിടെ നിന്നാണു കണ്ടെത്തിയതെന്ന വിവരം പുറത്തു വിട്ടിട്ടില്ല. വസ്‌തുക്കൾ ബന്ധുക്കൾ സ്‌ഥിരീകരിച്ചതായാണു വിവരം. ഇവ കൂടുതൽ പരിശോധനക്ക് വിധേയമാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ശരീരഭാഗങ്ങൾ ചേർത്തു വച്ചു പരിശോധന നടത്താനുള്ള നീക്കവും പോലീസ് നടത്തുന്നുണ്ട്. ഇതിനായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ കൂടുതൽ രക്‌ത സാംപിളുകൾ ഡിഎൻഎ പരിശോധനക്കായി ശേഖരിച്ചു. പരിശോധനാ ഫലം ലഭിച്ച ശേഷം ശരീരഭാഗങ്ങൾ ചേർത്തു വച്ചുള്ള പരിശോധന കോട്ടയം മെഡിക്കൽ കോളജിൽ നടത്തും.
പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ കാര്യമായ തെളിവുകൾ കണ്ടെത്താനായില്ല. ഇത് പോലീസിനെ വലക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധിക്കാത്ത പരമാവധി ശാസ്‌ത്രീയ തെളിവുകൾ കണ്ടെത്താനും സ്വരൂപിക്കാനുമുള്ള ശ്രമത്തിലാണ് പോലീസ്.
അതേസമയം. അമാനുഷിക ശക്‌തി നേടാനായി മനുഷ്യമാംസം കഴിക്കുന്ന ചിലരെ തനിക്ക് അറിയാമെന്നും അവർ പണം നൽകി മാംസം വാങ്ങുമെന്നും പറഞ്ഞു മുഖ്യപ്രതി ഷാഫി, രണ്ടു തവണയും ഇരകളുടെ മാംസം കൊച്ചിയിലെക്കു കൊണ്ടുവന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ഇതിന്റെ അടിസ്‌ഥാനത്തിൽ പ്രതിയുടെ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.
എന്നാൽ, അവയവ കച്ചവട സാധ്യത പോലീസ് പൂർണമായും തള്ളി. അവയവക്കച്ചവടമെന്നത് സാമാന്യബോധത്തിന് നിരക്കാത്തതാണെന്നും ഇത്രയും വൃത്തിഹീനമായ സാഹചര്യത്തിൽ നടക്കുന്നതല്ല അവയവ ദാനമെന്നും, പ്രധാനപ്രതി ഷാഫി, ഒരുപക്ഷേ അവയവ ദാനമെന്ന് പറഞ്ഞ് ഭഗവൽസിങ്ങിനെയും ലൈലയെയും സ്വാധീനിച്ചിട്ടുണ്ടാകാമെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണർ സിഎച്ച് നാഗരാജു പറഞ്ഞു.
Most Read: ഇലന്തൂരിലെ നരബലി; അവയവങ്ങൾ സൂക്ഷിച്ചത് ഷാഫിയുടെ നിർദ്ദേശത്തിൽ