പത്തനംതിട്ട: മനുഷ്യമാംസം വിറ്റാല്‍ 20 ലക്ഷം കിട്ടുമെന്നും ഇത് വാങ്ങാനായി ആളുവരുമെന്നും വിശ്വസിപ്പിച്ചാണ് മുഹമ്മദ് ഷാഫി മറ്റുപ്രതികളായ ഭഗവല്‍ സിങ്ങിനെയും ലൈലയേയും കൊണ്ട് മനുഷ്യമാംസം ഫ്രിഡ്‌ജിൽ സൂക്ഷിപ്പിച്ചതെന്ന് ഭഗവല്‍ സിങിന്റെ മൊഴി.
പ്രതികളുടെ മൊഴികൾ സ്‌ഥിരീകരിക്കാൻ അന്വേഷണ സംഘം ശ്രമം തുടരുകയാണ്. കൊല്ലപ്പെട്ട രണ്ടു സ്‌ത്രീകളുടെ മൃതദേഹങ്ങളിലും ചില ആന്തരിക അവയവങ്ങൾ ഇല്ലെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ആന്തരിക അവയവങ്ങൾ മുറിച്ചു മാറ്റിയെന്നും പിന്നീട് കുഴിയിൽ നിക്ഷേപിച്ചെന്നും പ്രതികൾ പറഞ്ഞതായും പോലീസ് പറയുന്നു.
റോസ്‌ലിന്റെ മൃതദേഹത്തില്‍ വൃക്കയും ശ്വാസകോശവും കരളും കാണാനില്ലെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിനെ ഉദ്ധരിച്ച് പോലീസ് പറയുന്നു. മാംസം വിറ്റാല്‍ 20 ലക്ഷം രൂപ കിട്ടുമെന്നും കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേക വില കിട്ടുമെന്നും ഷാഫി ഇരുവരോടും പറഞ്ഞതായും പിന്നീട് മാംസം വാങ്ങാന്‍ ആളുവരില്ലെന്ന് പറഞ്ഞാണ് കുഴിച്ചിട്ടതെന്നും ഷാഫി പൊലീസിനോട് വെളിപ്പെടുത്തിയതായും അന്വേഷണ സംഘം പറയുന്നുണ്ട്.
റോസ്‌ലിന്റെ മൃതദേഹത്തില്‍ വലതു വൃക്കയില്ലെന്നാണ് വിവരം. നേരത്തെ മാറിടം ഭക്ഷിച്ചെന്നും തലച്ചോര്‍ ഭക്ഷിക്കാന്‍ ഷാഫിക്ക് ആഗ്രഹം ഉണ്ടായിരുന്നതായും ഭഗവല്‍ സിങ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ആന്തരിക അവയവങ്ങള്‍ എവിടെപോയി എന്നത് സംബന്ധിച്ച് വ്യക്‌തതയുള്ള മൊഴികള്‍ ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. മൃതശരീരം വളരെ വൈകിയാണ് മറവ് ചെയ്‌തതെന്ന് ശാസ്‌ത്രീയ പരിശോധനയില്‍ സ്‌ഥിരീകരിച്ചിട്ടുണ്ട്.
ആദ്യ ബലി നല്‍കിയ ശേഷം പ്രതീക്ഷിച്ച ഫലം കിട്ടാതായതോടെ ഷാഫിയോട് പരാതി പറഞ്ഞിരുന്നതായി പൊലീസിനോട് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഇതിനിടെ പലപ്പോഴായി ഷാഫിക്ക് നല്‍കിയ 6 ലക്ഷം രൂപ ഇവര്‍ മടക്കി ചോദിച്ചു. ഇതോടെയാണ് റോസ്‌ലിന് ശേഷം രണ്ടാമതൊരു ബലി നടത്താന്‍ ഷാഫി തീരുമാനിച്ചത്. റോസ്‌ലിനെ കൊന്ന സമയവും രീതിയും ശരിയല്ലായിരുന്നു എന്ന് ഭഗവല്‍ സിങ്ങിനെയും ലൈലയേയും പറഞ്ഞു വിശ്വസിപ്പിച്ചാണ് രണ്ടാമത്തെ നരബലിക്ക് കളമൊരുക്കിയതെന്നാണ് നിലവിലെ വിവരം.
പത്‌മയയേയും കൊന്ന ശേഷം ഭഗവല്‍ സിങ്ങിനെയും ലൈലയേയും ബ്ളാക് മെയിൽ ചെയ്യാനായിരുന്നു ഷാഫിയുടെ പദ്ധതി. അതിനാണ് കൊലപാതകങ്ങളില്‍ ഇരുവരെയും പങ്കാളികളാക്കിയതെന്നും പോലീസ് പറയുന്നു. ഭഗവല്‍ സിങ്ങിനെ കൊന്ന ശേഷം ലൈലക്കും ഷാഫിക്കും ഒന്നിച്ചു ജീവിക്കാനുള്ള പദ്ധതി ഉണ്ടായിരുന്നതായും ലൈലയുടെ മൊഴിയുണ്ട്. മുഹമ്മദ് ഷാഫി മോർച്ചറിയിൽ ജോലി ചെയ്‌തിട്ടുണ്ടെന്ന വെളിപ്പെടുത്തലും പ്രതി നടത്തിയിട്ടുണ്ടെന്ന് പോലീസ് വിശദീകരിക്കുന്നു.
അതേസമയം, പത്‌മയുടെ മൃതദേഹം സംസ്‌കരിക്കും മുൻപ് അവയവങ്ങൾ വേർപ്പെടുത്തിയത് ശാസ്‌ത്രീയ രീതിയിലാണെന്നാണ് ഫൊറൻസിക് വിഭാഗത്തിന്റെ നിലവിലെ നിഗമനം. മനുഷ്യ ശരീരത്തിലെ എളുപ്പം വേർപെടുത്താവുന്ന സന്ധികൾ ഏതെല്ലാമെന്നു മനസിലാക്കിയാണു കത്തി പ്രയോഗിച്ചിരിക്കുന്നത്. ശരീരത്തിന്റെ ഘടന കൃത്യമായി അറിയാവുന്നവർക്കു മാത്രമാണ് ഇതിനു കഴിയുക. ഇതിലെ നിഗൂഢതയും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകങ്ങൾക്കു പിന്നിൽ അവയവ മാഫിയയാണോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.
Most Read: ക്‌ളാസ് മുറികളിലെ ഹിജാബ് അവകാശം ഭരണഘടനാപരം; ജസ്‌റ്റിസ് സുധാന്‍ഷു