ന്യൂഡെൽഹി: പാര്‍ലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഇന്ധന വില വര്‍ധനവും കോവിഡ് കൈകാര്യം ചെയ്‌തതിലെ സർക്കാരിന്റെ വീഴ്‌ചയും കാര്‍ഷിക നിയമങ്ങളിൽ കർഷകരുടെ പ്രതിഷേധവും സഭയിൽ പ്രതിപക്ഷം ഉന്നയിക്കും. പുതിയ 17 ബില്ലുകള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
വൈദ്യുതി ഭേദഗതി ബില്‍, പ്രതിരോധ സര്‍വ്വീസ് ബില്ലടക്കമുള്ള പുതിയ 17 ബില്ലുകളാണ് സമ്മേളനത്തില്‍ അവതരിപ്പിക്കാൻ സാധ്യത. ഇതടക്കം 47 ബില്ലുകളാകും സഭയിലെത്തുക. സര്‍വ്വകക്ഷി യോഗത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ലമെന്ററി സമിതി പുനഃസംഘടിപ്പിച്ചു. പി ചിദംബരം, മനീഷ് തിവാരി, അംബികാ സോണി, ദിഗ് വിജയ് സിംഗ് എന്നിവരെ ഉള്‍പ്പെടുത്തി കൊണ്ടാണ് ഇടക്കാല ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി പാര്‍ലമെന്ററി സമിതി പുനഃസംഘടന പൂർത്തിയാക്കിയത്. അനുഭവ സമ്പത്തുള്ള നേതാക്കളെ ഉൾപ്പെടുത്തി കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ ശക്‌തമായ പോരാട്ടം നടത്താൻ തന്നെയാണ് സോണിയയുടെ നീക്കം.
അതേസമയം സര്‍വ്വ കക്ഷിയോഗത്തിൽ, പാര്‍ലമെന്റ് ചട്ടപ്രകാരം ഉന്നയിക്കപ്പെടുന്ന ഏത് വിഷയവും സഭാ സമ്മേളനത്തില്‍ ചർച്ച ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്‌തമാക്കിയിരുന്നു.
അതിനിടെ പാര്‍ലമെന്റിന് മുന്‍പില്‍ വ്യാഴാഴ്‌ച നടത്താനിരിക്കുന്ന ഉപരോധത്തില്‍ നിന്ന് പിൻമാറില്ലെന്ന് കര്‍ഷകർ അറിയിച്ചു. അതീവ സുരക്ഷാ മേഖലയായ പാർലമെന്റിന് മുന്നിൽ നിന്ന് സമരവേദി ജന്ദര്‍മന്തറിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഡെൽഹി പോലീസ് കർഷക സംഘടനകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. കർഷക സമരം പാർലമെന്റിന് പുറത്തും മോദിസർക്കാരിന് തലവേദനയാകും.
Most Read: അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു