കൊച്ചി: ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ച വിവാദ കരട് നിയമങ്ങൾക്കെതിരെ എംപി മുഹമ്മദ് ഫൈസൽ ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ എതിർവാദങ്ങളുമായി ലക്ഷദ്വീപ് ഭരണകൂടം. കരടു നിയമങ്ങളും നിയമനിർമാണ പ്രക്രിയയും കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്ന് ദ്വീപ് ഭരണകൂടം എതിർ സത്യവാങ്മൂലത്തിൽ വാദിക്കുന്നു. നിയമം നിലവിൽ വന്നാൽ മാത്രമേ കോടതിക്ക് പരിശോധിക്കാനാവൂ എന്നും നിലവിൽ ഹരജി നിലനിൽക്കുന്നതല്ലെന്നും ദ്വീപ് ഭരണകൂടം പറയുന്നു.
കൂടാതെ, കരടു നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണമായിരുന്നു എന്ന വാദം നിലനിൽക്കില്ലെന്നും ലക്ഷദ്വീപ് ഭരണകൂടം പറയുന്നു. ഭരണഘടനാ വ്യവസ്‌ഥയനുസരിച്ച് നിയമം ഇംഗ്ളീഷിലാണ് തയ്യാറാക്കേണ്ടത്. ലക്ഷദ്വീപിന്റെ ഔദ്യോഗിക ഭാഷ മലയാളം അല്ല. കോവിഡ് പശ്‌ചാത്തലത്തിൽ കിറ്റുകൾ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ നേരത്തേ തന്നെ കോടതിയുടെ പരിഗണനയിലുള്ളതാണ്. സമാനസ്വഭാവമുള്ള ആവശ്യങ്ങൾ തന്നെയാണ് എംപിയുടെ ഹരജിയിലും പറയുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ലക്ഷദ്വീപിലെ വിവാദ ഉത്തരവുകളിൽ നേരത്തെ അഡ്‌മിനിസ്‌ട്രേഷന് ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ടിരുന്നു. കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്നും മാംസാഹാരം ഒഴിവാക്കാനും ഡയറിഫാമുകൾ അടച്ചുപൂട്ടാനുമുള്ള ഉത്തരവുകൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു. ലക്ഷദ്വീപ് സ്വദേശിയായ അജ്‌മൽ അഹമ്മദിന്റെ പൊതുതാൽപര്യ ഹരജിയിലായിരുന്നു ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
Most Read: രാഷ്‌ട്രീയ പ്രവേശനമില്ല; രജനി മക്കള്‍ മൺട്രം പിരിച്ചുവിട്ടു