തിരുവനന്തപുരം: വിസി നിയമന വിവാദത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ നിലപാടിൽ രാഷ്‌ട്രീയമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. വിസി നിയമനങ്ങളില്‍ സര്‍ക്കാര്‍ ഒരിടപെടലും നടത്തിയിട്ടില്ലെന്നും നിയമനങ്ങളെല്ലാം നടപടിക്രമങ്ങൾ പാലിച്ച് സുതാര്യമായാണ് നടത്തിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
മന്ത്രിസഭാ യോഗത്തിൽ പുനര്‍ നിയമന വിവാദങ്ങളില്‍ വിശദീകരണം നല്‍കവെയാണ് ഗവര്‍ണർക്കെതിരെ മുഖ്യമന്ത്രിയുടെ വിമര്‍ശം. ഇപ്പോൾ നടക്കുന്നത് അനാവശ്യ വിവാദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കണ്ണൂർ വിസിയുടെ പുനർനിയമനം ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി. ഡോ. ഗോപിനാഥ് രവീന്ദ്രന് തൽസ്‌ഥാനത്ത് തുടരാമെന്നത് സർക്കാരിന് താൽക്കാലിക ആശ്വാസം നൽകുന്നതാണ്. ഒപ്പം പുനർനിയമനം സാധാരണ നടപടിയെന്ന് വിശദീകരിച്ച് വൈസ് ചാൻസലറും രംഗത്ത് വന്നിരുന്നു.
‘ഒഴിവാകണമെന്ന് പറഞ്ഞാല്‍ ഞാന്‍ ഒഴിയുമായിരുന്നു, പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഉത്തരവ് റദ്ദാക്കുകയാണ് വേണ്ടത് അല്ലാതെ ഉത്തരവ് പുറത്തിറങ്ങിയ ശേഷം വിവാദങ്ങളുണ്ടാക്കുന്നത് ശരിയായ നടപടിയല്ല’- ഡോ. ഗോപിനാഥ് രവീന്ദ്രന്‍ വിശദീകരിച്ചു.
ഇക്കാര്യത്തില്‍ ശക്‌തമായ രാഷ്‌ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന കാര്യമുറപ്പാണെന്നും പ്രോ ചാന്‍സലര്‍ എന്ന നിലയില്‍ ഈ വിഷയത്തിലെ തന്റെ നിലപാട് അറിയിക്കുകയാണ് മന്ത്രി ആര്‍ ബിന്ദു ചെയ്‌തിട്ടുള്ളത്. അതില്‍ തെറ്റായി ഒന്നും കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
Read also: ആർ ബിന്ദുവിന്റെ ഇടപെടൽ സത്യപ്രതിജ്‌ഞാ ലംഘനം; മുഖ്യമന്ത്രിക്ക് കത്തയച്ച് ചെന്നിത്തല