തിരുവനന്തപുരം: വിസി നിയമനം സംബന്ധിച്ച് ഗവർണർക്ക് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടേത് സത്യപ്രതിജ്‌ഞാ ലംഘനമെന്ന് രമേശ് ചെന്നിത്തല. അധികാര ദുർവിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.
സർവകലാശാലയിലെ രാഷ്‌ട്രീയ ഇടപെടലുകളിൽ പ്രതിഷേധിച്ച് ചാൻസലർ സ്‌ഥാനം ഒഴിയാൻ തയ്യാറാകുന്ന ഗവർണറുടെ നടപടി കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് സംഭവിക്കുന്നത്. ഗവർണറുടെ കത്തിൽ പറയുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്ന തരത്തിൽ ഉള്ളതാണെന്നും ചെന്നിത്തല പറയുന്നു.
“വൈസ് ചാൻസിലറുടെ പുനർ നിയമനത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായി എന്ന് പറഞ്ഞ ഗവർണർ ആരാണ് സമ്മർദ്ദം ചെലുത്തിയതെന്ന് കത്തിൽ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ മാദ്ധ്യമങ്ങൾ പുറത്തുവിട്ട രേഖകളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് സമ്മർദ്ദം ചെലുത്തിയതെന്ന് വ്യക്‌തമാണ്”- ചെന്നിത്തല കത്തിൽ ആരോപിച്ചു. അതിനാൽ മന്ത്രിയെ പുറത്താക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
അതേസമയം വിസി പുനര്‍നിയമനത്തിന് എതിരായ ഹരജി ഫയലിൽ സ്വീകരിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. ജസ്‍റ്റിസ് അമിത് റാവലിന്റേതാണ് നടപടി. സംസ്‌ഥാന സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ് കോടതി നടപടി. ഹരജി ഫയലില്‍ സ്വീകരിക്കാതെ തള്ളിയതോടെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് ഹരജിക്കാരുടെ തീരുമാനം.
Read also: കണ്ണൂർ വിസി പുനര്‍നിയമനം; ഹരജി തള്ളി ഹൈക്കോടതി