തിരുവനന്തപുരം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ‘നാര്‍ക്കോട്ടിക്ക് ജിഹാദ്’ പ്രസ്‌താവനയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവാദിത്തപ്പെട്ട സ്‌ഥാനത്ത് ഇരിക്കുന്നവര്‍ ഇത്തരം പ്രശ്‌നം കൈകാര്യം ചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വേര്‍തിരിവ് ഉണ്ടാകാതിരിക്കാനും അനാവശ്യമായ ചേരികള്‍ സൃഷ്‌ടിക്കാതിരിക്കാനും അങ്ങേയറ്റം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാലാ ബിഷപ്പ് ബഹുമാന്യനായ മതപണ്ഡിതൻ കൂടിയാണ്. ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നുള്ളത് വളരെ പ്രധാനമാണ്. നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന് നമ്മള്‍ ആദ്യമായി കേള്‍ക്കുകയാണ്. നാര്‍ക്കോട്ടിക്കിന്റെ പ്രശ്‌നം, അത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല. അത് സമൂഹത്തെ ആകെ ബാധിക്കുന്നതാണ്.
സമൂഹത്തെ ആകെ ബാധിക്കുന്ന പ്രശ്‌നം എന്ന നിലയില്‍, കഴിയാവുന്ന രീതിയില്‍ ഒക്കെ അതിനെ തടയാനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. തടയാനാവശ്യമായ നിയമ നടപടികള്‍ ശക്‌തിപ്പെടുത്തുകയുമാണ്. അപ്പോള്‍ നാര്‍ക്കോട്ടിക്കിന് ഏതെങ്കിലും ഒരു മതത്തിന്റെ നിറം ഉണ്ടെന്ന് കാണരുത്.
അതിന്റെ നിറം സാമൂഹ്യ വിരുദ്ധരുടേതാണ്. ഒരു മതവും മയക്കുമരുന്നിനെ പ്രോൽസാഹിപ്പിക്കുന്നില്ല. അദ്ദേഹം ഇക്കാര്യം പറയുമ്പോള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്‌തമല്ല. പറയാനിടയായ സാഹചര്യവും മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Must Read: സംസ്‌ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിൽ; മുഖ്യമന്ത്രി