ന്യൂഡല്‍ഹി: ഡിഎംകെ പ്രവേശനം പാളിയതോടെ തിരക്കിട്ട രാഷ്‌ട്രീയ ചര്‍ച്ചകളുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസുമായും ബിഎസ്‍പി നേതാക്കളുമായും സമാജ്‌വാദി പാര്‍ട്ടിയുമായും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയടക്കമുള്ളവരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബിഎസ്‌പിയിൽ ചേരുമെന്ന സൂചനയുമുണ്ട്. അൻവറിന്റെ ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയെ (ഡിഎംകെ) തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമാക്കാനാണു ശ്രമമെന്നാണ് വിവരം. അടുത്ത ആഴ്‌ചയോടെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കാം.
ഇടതുമുന്നണി വിട്ടശേഷം പിവി അൻവർ തമിഴ്‌നാട്ടിലെ ഡിഎംകെയുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അന്‍വറിനെ ഡിഎംകെയുടെ ഭാഗമാക്കാന്‍ വിസമ്മതിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ്, സിപിഎമ്മുമായി അടുപ്പമില്ലാത്ത തൃണമൂലുമായി അടുക്കാനുള്ള ശ്രമം അന്‍വര്‍ നടത്തുന്നത്.
ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ അൻവറിന്റെ ഡിഎംകെ സ്‌ഥാനാര്‍ഥി എന്‍കെ സുധീര്‍ മൂവായിരത്തിലധികം വോട്ടുകള്‍ നേടിയിരുന്നു. വിവിധ ജില്ലകളില്‍ സംഘടന ശക്‌തിപ്പെടുത്താനുള്ള യോഗങ്ങള്‍ ചേർന്ന ശേഷമാണ് തൃണമൂലുമായി അന്‍വര്‍ ചര്‍ച്ചകള്‍ സജീവമാക്കിയത്. അതേസമയം, എല്‍ഡിഎഫ് സ്വതന്ത്രനായി വിജയിച്ച അന്‍വര്‍ ഏതെങ്കിലും പാര്‍ട്ടിയിൽ അംഗമായാല്‍ അയോഗ്യത നേരിടേണ്ടിവരുമെന്ന വെല്ലുവിളിയും മുന്നിലുണ്ട്.
സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി ജയിച്ച ഒരാള്‍ തുടര്‍ന്നുള്ള 5 വര്‍ഷവും സ്വതന്ത്രനായിരിക്കണമെന്നാണ് ചട്ടം. മറ്റൊരു പാര്‍ട്ടിയില്‍ ചേരാനോ പുതിയ പാര്‍ട്ടി രൂപീകരിച്ച് അതില്‍ അംഗത്വമെടുക്കാനോ മുതിര്‍ന്നാല്‍ അയോഗ്യതയുണ്ടാകും. എന്നാൽ ഇതിനെ മറികടക്കാൻ, അൻവർ പാര്‍ട്ടി അംഗത്വം സ്വീകരിക്കാതെ അതിന്റെ ഭാഗമായി മാത്രം പ്രവര്‍ത്തിച്ച് അയോഗ്യത ഒഴിവാക്കാന്‍ കഴിയുന്ന തന്ത്രമാണ് സ്വീകരിക്കുക.
MALABAR | ഒമ്പതാം ക്ളാസ് വിദ്യാർഥിക്ക് മർദ്ദനം; അധ്യാപകന് സസ്‌പെൻഷൻ