മലപ്പുറം: സാമൂഹ്യ മാദ്ധ്യമങ്ങളിൽ തനിക്കെതിരെ അപവാദ പ്രചരണങ്ങൾ നടക്കുന്നുവെന്ന് തവനൂരിലെ യുഡിഎഫ് സ്‌ഥാനാർഥി ഫിറോസ് കുന്നംപറമ്പില്‍. ഫേസ്ബുക്ക് ലൈവിൽ വന്ന ഫിറോസ് കുന്നംപറമ്പില്‍ വിങ്ങിപ്പൊട്ടിയാണ് ഇക്കാര്യം പറഞ്ഞത്. ദയവ് ചെയ്‌ത് ഈ രീതിയിൽ അക്രമിക്കരുത് എന്നും തന്റെ ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണെന്നും ഫിറോസ് പറഞ്ഞു.
സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇല്ലാക്കഥകള്‍ പരത്തുക. വോയ്‌സുകള്‍ എഡിറ്റ് ചെയ്‌ത് എനിക്കെതിരെ പ്രചരിപ്പിക്കുക. വളരെ മോശം പ്രവണതയാണത്. ഒരിക്കലും അത് ചെയ്യാന്‍ പാടില്ല. പാവപ്പെട്ട രോഗികളേയും ആരോരുമില്ലാത്തവരേയും ചേര്‍ത്ത് പിടിച്ച് പോകുമ്പോള്‍ എനിക്ക് കിട്ടിയ ഒരു അവസരമായിട്ടാണ് ഞാന്‍ സ്‌ഥാനാര്‍ഥിത്വത്തെ കണ്ടത്. എന്നാല്‍ ഒരു സ്‌ഥാനാർഥി ആയി എന്നതിന്റെ പേരില്‍ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കന്‍ ശ്രമിക്കുന്നത് ശരിയല്ല. എനിക്കും ഒരു ഉമ്മയുണ്ട്, ഭാര്യയുണ്ട്, കുട്ടികളുണ്ട്,”- ഫിറോസ് പറഞ്ഞു.
“ഒന്നുമില്ലെങ്കില്‍ പത്ത് വര്‍ഷം ഈ മണ്ഡലം ഭരിച്ചയാളല്ലേ. ആ നിലക്ക് പറയാനുള്ള വികസന കാര്യങ്ങള്‍ പറയണം. ആശയപരമായി കാര്യങ്ങള്‍ പറയണം. ഫിറോസ് കുന്നംപറമ്പില്‍ കള്ളനാണ് പെണ്ണുപിടിയനാണ് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതിലൂടെ എന്നേയും എന്റെ കുടുംബത്തേയും നശിപ്പിക്കാന്‍ സാധിക്കും. ഇതൊക്കെ തവനൂരിലെ ജനങ്ങള്‍ കാണുന്നുണ്ട്. മൽസര രംഗത്തേക്ക് കടന്നുവരുന്നത് വരെ എനിക്കെതിരെ ഒരു ആരോപണവും പരാതിയും ഉണ്ടായിരുന്നില്ല,”- ഫിറോസ് കുന്നംപറമ്പില്‍ ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു.
Also Read: സിദ്ദിഖ് കാപ്പൻ ഉൾപ്പടെ 4 പേർക്ക് എതിരെ കുറ്റപത്രം സമർപ്പിച്ച് യുപി പോലീസ്