മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് തവനൂരിലെ യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിച്ച ഫിറോസ് കുന്നംപറമ്പിൽ. വിശക്കുന്നവന് അന്നം കൊടുത്തത് കേരളത്തിൽ ഇടത് തരംഗത്തിന് കാരണമായി. ഇത് ആരും കാണാതെ പോകരുതെന്ന് ഫിറോസ് പറഞ്ഞു. യുവാക്കൾക്കും പുതുമുഖങ്ങൾക്കും ഇടത് മുന്നണി പ്രാധാന്യം നൽകി. മന്ത്രിസഭയിലും പുതുമുഖങ്ങളെ ഉൾപ്പെടുത്തുന്നത് മാതൃകാപരമാണ്.
തവനൂരിൽ ജലീലിനെതിരെ ശക്‌തമായ വികാരം ഉണ്ടായിരുന്നു. ഇടത് തരംഗത്തിൽ മാത്രമാണ് ജലീൽ ജയിച്ചു കയറിയതെന്നും ഫിറോസ് പറഞ്ഞു. തവനൂർ യുഡിഎഫ് എഴുതിത്തള്ളിയ മണ്ഡലമാണ്. കാര്യമായ മുന്നൊരുക്കം ഒന്നും നടത്തിയില്ല. തന്റെ പ്രവർത്തനങ്ങൾക്ക് കിട്ടിയ വോട്ടുകളാണ് തവനൂരിൽ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചതെന്നും ഫിറോസ് പ്രതികരിച്ചു.
2564 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെടി ജലീല്‍ ഫിറോസിനെ പരാജയപ്പെടുത്തിയത്. 2016ലെ തിരഞ്ഞെടുപ്പില്‍ 17,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാരുന്നു ജലീല്‍ തവനൂരില്‍ നിന്ന് ജയിച്ചുകയറിയത്. അതേ സ്‌ഥാനത്താണ് ഇപ്പോഴത്തെ 2564 വോട്ടിന്റെ ഭൂരിപക്ഷം. ഇത് മണ്ഡലത്തിൽ ജലീലിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല എന്നതിന്റെ സൂചനയാണെന്ന് യുഡിഎഫ് പറയുന്നു.
Read Also: സംസ്‌ഥാനത്തെ ലോക്ക്‌ഡൗൺ സമാന നിയന്ത്രണങ്ങൾ നീട്ടിയേക്കും