മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നൽകിയതിൽ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്. ലീഗ് പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിന് എന്തിനാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ചോദിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വ്യക്‌തിക്ക് സീറ്റ് നല്‍കിയത് തന്നെ തെറ്റാണ്. ആരുടെ താൽപര്യപ്രകാരമാണ് ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നല്‍കിയതെന്നുള്ള കാര്യം ഇപ്പോഴും അവ്യക്‌തമാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന നേതൃത്വം പറഞ്ഞു.
ഫിറോസ് കുന്നംപറമ്പിലല്ലാതെ മറ്റാര് മൽസരിച്ചിരുന്നെങ്കിലും കെടി ജലീല്‍ വിരുദ്ധ സാഹചര്യത്തില്‍ മണ്ഡലത്തില്‍ വിജയിക്കുമായിരുന്നു. ഏത് മണ്ഡലത്തിലും ശക്‌തമായ മൽസരം കാഴ്‌ചവെക്കാൻ യൂത്ത് കോണ്‍ഗ്രസിന് സാധിക്കും. ഫിറോസിന്റെ കാര്യത്തില്‍ സ്വന്തം നിരപരാധിത്വം തെളിയിക്കാനാണ് സമയം കൂടുതല്‍ ചിലവഴിച്ചത്. മലപ്പുറം ഡിസിസിയോ അവിടുത്തെ പ്രാദേശിക കമ്മറ്റികളോ ഫിറോസിന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടതായി അറിയില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പറയുന്നു. 2564 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെടി ജലീല്‍ ഫിറോസിനെ പരാജയപ്പെടുത്തിയത്.
Also Read: രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്‌ഥാനം ആവശ്യപ്പെട്ട് ഐഎൻഎൽ