കണ്ണൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിൽ യുഡിഎഫിന്റെ തോല്‍വിക്ക് കാരണം കെ സുധാകരനും റിജില്‍ മാക്കുറ്റിയുമാണെന്ന് മുസ്‌ലിം ലീഗ്. യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് റിജില്‍ മാക്കുറ്റി നടത്തിയ പ്രവര്‍ത്തനങ്ങളാണ് യുഡിഎഫിന് വോട്ട് ചോര്‍ച്ച ഉണ്ടാക്കിയതെന്ന് മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ വിമര്‍ശിച്ചു. അതേസമയം ഇതേക്കുറിച്ച് പരസ്യ പ്രതികരണത്തിന് ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.
കെ സുധാകരൻ, കോര്‍പറേഷന്‍ മേയര്‍ ടിഒ മോഹനന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും പ്രചാരണത്തില്‍ അലംഭാവം കാട്ടിയെന്ന് ലീഗ് യോഗത്തിൽ വിമര്‍ശനമുയർന്നെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട് ചെയ്യുന്നു. കണ്ണൂര്‍ മണ്ഡലത്തില്‍ റിജില്‍ മാക്കുറ്റിക്ക് സീറ്റ് ലഭിക്കാൻ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മൽസരിച്ചത് സതീശന്‍ പാച്ചേനിയായിരുന്നു. യുഡിഎഫ് സ്‌ഥാനാർഥിയുടെ വിജയം ഉറപ്പാക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ റിജിൽ മാക്കുറ്റി നടത്തിയില്ലെന്നാണ് ലീഗ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തല്‍.
2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥിയായ കടന്നപ്പള്ളി രാമചന്ദ്രന് 60,313 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സതീശന്‍ പാച്ചേനി 58,568 വോട്ടുകളാണ് നേടിയത്. 1,745 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു എല്‍ഡിഎഫ് സ്‌ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രന്റെ വിജയം.
Read also: ഈരാറ്റുപേട്ട നഗരസഭയിൽ അവിശ്വാസ പ്രമേയം പാസായി