ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുട അസ്‌തിയിൽ മുൻ വർഷത്തെ അപേക്ഷിച്ച് വർദ്ധന ഉണ്ടായതായി കണക്കുകൾ. മോദിയുടെ മൊത്തം അസ്‌തി 2.85 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 2.49 കോടി രൂപയായിരുന്നു. 36 ലക്ഷം രൂപയുടെ വർദ്ധനയാണ് കഴിഞ്ഞ 15 മാസത്തിനിടെ മോദിയുടെ അസ്‌തിയിൽ ഉണ്ടായിരിക്കുന്നത്. 3.3 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും കഴിഞ്ഞ ഒരു വർഷത്തിനിടെ 33 ലക്ഷം രൂപയുടെ സുരക്ഷിത നിക്ഷേപത്തിൽ നിന്നും ലഭിച്ച ലാഭവുമാണ് മോദിയുടെ വരുമാനത്തിൽ വർദ്ധന ഉണ്ടാക്കിയതെന്നാണ് പി.എം.ഒക്ക് മുമ്പാകെ സമർപ്പിച്ച രേഖകളിൽ പറയുന്നത്.
2020 ജൂൺ വരെ മോദിയുടെ കൈയിൽ 31,450 രൂപയും എസ്‌ബിഐ ഗാന്ധിനഗർ എൻഎസ്‌സി ബ്രാഞ്ചിൽ 3,38,173 രൂപയും ആണ് ഉള്ളത്. ഇതേ ബ്രാഞ്ചിൽ ബാങ്ക് എഫ്.ഡി.ആർ, എം.ഒ.ഡി ബാലൻസ് 1,60,28,939 രൂപയും ഉണ്ട്. 8,43,124 രൂപയുടെ ദേശീയ സേവിംഗ്‌സ് സർട്ടിഫിക്കറ്റുകളും (എൻ.എസ്.സി) 1,50,957 രൂപ വിലമതിക്കുന്ന ലൈഫ് ഇൻഷുറൻസ് പോളിസികളും 20,000 രൂപയുടെ ഇൻഫ്രാ ബോണ്ടുകളും മോദിക്കുണ്ട്. കൈമാറ്റം ചെയ്യാവുന്ന അസ്‌തി 1.75 കോടി രൂപയിൽ കൂടുതലാണ്.
അതേസമയം പ്രധാനമന്ത്രി വായ്‌പ എടുത്തിട്ടില്ല, അദ്ദേഹത്തിന്റെ പേരിൽ സ്വന്തമായി വാഹനങ്ങൾ ഇല്ല. 45 ഗ്രാം ഭാരമുള്ള നാല് സ്വർണ്ണ മോതിരങ്ങൾ മോദിയുടെ കൈവശമുണ്ട്. ഇതിന്റെ മൂല്യം 1.5 ലക്ഷം രൂപയാണ്. എന്നാൽ, മോദിയുടെ വസ്‌തുവക അസ്‌തികളിൽ മാറ്റമില്ല. 1.1 കോടി രൂപ വിലമതിക്കുന്ന ഗാന്ധിനഗറിലെ ഒരു സ്‌ഥലവും വീടുമാണ് അസ്‌തിവിവര കണക്കിൽ മോദി ഉൾപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ഇതിൽ അവകാശമുണ്ട്.
Also Read: നികുതി ഒഴിവാക്കണമെന്ന് രജനീകാന്ത്; സമയം പാഴാക്കിയതിന് പിഴ ഈടാക്കുമെന്ന് കോടതി
മോദിയുടെ സ്വത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് വർദ്ധനയുണ്ടായപ്പോൾ അമിത്ഷായുടെ അസ്‌തി കുറഞ്ഞതായാണ് റിപ്പോർട്ട് വ്യക്‌തമാക്കുന്നത്. ഷെയർ മാർക്കറ്റിലെ ചാഞ്ചാട്ടവും മാർക്കറ്റിലെ ഇടിവുമാണ് അമിത് ഷായുടെ സ്വത്തിൽ കുറവു വരുത്തിയതെന്നാണ് വിശദീകരണം. 2020 ജൂൺ വരെയുള്ള അമിത് ഷായുടെ അസ്‌തി 28.63 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 32.3 കോടി രൂപയായിരുന്നു.
അമിത് ഷായുടെ ഉടമസ്‌ഥതയിൽ ഗുജറാത്തിൽ 10 ഇടങ്ങളിലായി സ്‌ഥാവര സ്വത്തുക്കളുണ്ട്. അമ്മയിൽ നിന്ന് ലഭിച്ച കുടുംബസ്വത്തിന്റെ മൂല്യം 13.56 കോടി രൂപയാണെന്നാണ് പി.എം.ഒക്ക് മുന്നിൽ സമർപ്പിച്ച കണക്കിൽ പറയുന്നത്. അമിത് ഷായുടെ കയ്യിൽ 15,814 രൂപയാണ് ഉള്ളത്. ബാങ്ക് ബാലൻസും ഇൻഷുറൻസ് പോളിസികളിലുമായി 1.04 കോടി രൂപയും 13.47 ലക്ഷം രൂപയുടെ പെൻഷൻ പോളിസികളും സ്‌ഥിര നിക്ഷേപ പദ്ധതികളിൽ 2.79 ലക്ഷം രൂപയും 44.47 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും ഉണ്ട്.
Also Read: സിബിഐ അന്വേഷണം വേണമെന്ന് റിപ്പബ്ളിക് ടിവി, എതിർത്ത് മുംബൈ പോലീസ്