വയനാട് : ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 15 വർഷം മുതൽ 42 വർഷം വരെ തടവ് വിധിച്ച് പോക്‌സോ കോടതി. കേസിലെ ഒന്നാം പ്രതി പുൽപള്ളി ഭൂദാനം ഷെഡ് പള്ളിക്കര വീട്ടിൽ പിഎം സുരേഷ് ബാബുവിനു(38) ജീവപര്യന്തം തടവും 3,45,000 രൂപ പിഴയുമാണു ശിക്ഷ. കേസിൽ ഒരു സ്‌ത്രീയടക്കം നാല് പ്രതികളാണ് ഉള്ളത്. പോക്‌സോ കോടതി ജഡ്‌ജി എംവി രാജകുമാരയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
രണ്ടാം പ്രതിയായ പുൽപള്ളി ഭൂദാനം ഷെഡ് പാലക്കൽ വീട്ടിൽ പിഎം സുരേഷ്(42), മൂന്നാം പ്രതി പുൽപള്ളി പാക്കം പുത്തൻപുരക്കൽ സിജു പൗലോസ്(36) എന്നിവർക്കു വിവിധ വകുപ്പുകളിലായി 42 വർഷം വീതം തടവും 2,10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കൂടാതെ പീഡനത്തിന് ഒത്താശ ചെയ്‌ത കുറ്റത്തിന് നാലാം പ്രതിയായ പുൽപള്ളി ഭൂദാനം ഷെഡ് പള്ളിക്കര വീട്ടിൽ കാഞ്ചനയെ(55) പതിനഞ്ച് വർഷം തടവിനും 75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
2017ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രതികൾ നൽകുന്ന പിഴത്തുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകാനാണ് കോടതി ഉത്തരവിട്ടത്. ഒപ്പം തന്നെ കുട്ടിക്ക് അർഹമായ നഷ്‌ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കും കോടതി നിർദേശം നൽകി. സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എംജി സിന്ധുവാണ് പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായത്.
Read also : മണ്ഡലം കുടുംബ സ്വത്താക്കാൻ ശ്രമിച്ചാൽ തിരിച്ചടിക്കും; എകെ ബാലനെതിരെ പോസ്‌റ്റർ