മലപ്പുറം : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജില്ലയിൽ തുറന്ന വ്യാപാര സ്‌ഥാപനങ്ങൾ പോലീസ് എത്തി അടപ്പിച്ചു. ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചതും, നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതും ജില്ലയിലെ പ്രധാന മേഖലകളിലെല്ലാം തിരക്ക് വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുതൽ തുറക്കാൻ അനുമതി നൽകിയ മൊബൈൽ കടകൾ ഉൾപ്പടെ ഉള്ള സ്‌ഥാപനങ്ങളിൽ വലിയ തിരക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. തുടർന്ന് പോലീസ് എത്തി മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾ അടപ്പിക്കുകയായിരുന്നു. കടകളിൽ മിക്കവയിലും വലിയ തിരക്ക് അനുഭവപ്പെട്ടെങ്കിലും സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പടെയുള്ള മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല. കൂടാതെ അനുവദിച്ചതിലും കൂടുതൽ ജീവനക്കാരെ ഉൾക്കൊള്ളിച്ചാണ് മിക്ക കടകളും തുറന്നത്.
നിലവിൽ ലോക്ക്ഡൗൺ ഉണ്ടെന്ന ചിന്ത പോലുമില്ലാതെയാണ് ജില്ലയിൽ ആളുകൾ പുറത്തിറങ്ങുന്നത്. ആളുകൾ കൂട്ടം കൂടുന്നതും മറ്റും വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. രോഗവ്യാപന തോതിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചത്. എന്നാൽ രോഗബാധിതരായ ആളുകളുടെ എണ്ണത്തിൽ ഇപ്പോഴും വലിയ കുറവ് രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ ആളുകൾ കർശന ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്.
Read also : തളിപ്പറമ്പിൽ സംസ്‌ഥാന പാതയിലേക്ക് വൻ മരം കടപുഴകി വീണു