മുംബൈ: മഹാരാഷ്‌ട്രയിൽ വൻ രാഷ്‌ട്രീയ അട്ടിമറി. എൻസിപി പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും ഏക്‌നാഥ് ഷിൻഡെ സർക്കാരിന്റെ ഭാഗമായി. 29 എംഎൽഎമാരുമായി രാജ്ഭവനിലെത്തിയ അജിത് പവാർ, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. അജിത് പവാറിന് നാൽപ്പതിലധികം എൻസിപി എംഎൽഎമാരുടെ പിന്തുണയുള്ളതായി റിപ്പോർട്ടുണ്ട്.
അജിത് പവാറിനൊപ്പം എൻസിപി നേതാക്കളായ ധർമറാവു അത്രം, സുനിൽ വൽസാദെ, അതിഥി താക്കറെ, ഹസൻ മുഷ്‌റിഫ്, ഛഗൻ ഭുജ്ബൽ മുണ്ടെ, അനിൽ പാട്ടീൽ, ദിലീപ് വൽസെ പതി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു. ശരത് പവാറിന്റെ വിശ്വസ്‌തനായി അറിയപ്പെടുന്ന നേതാവാണ് മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത ഛഗൻ ഭുജ്ബൽ മുണ്ടെ. അതേസമയം, അജിത് പവാറിന്റെ നീക്കത്തിൽ ശരത് പവാർ ഞെട്ടൽ രേഖപ്പെടുത്തി. നിലവിൽ പുണെയിലുള്ള അദ്ദേഹം മുംബൈയിലേക്ക് തിരിച്ചു.
എൻസിപി തലവൻ ശരത് പവാറിന്റെ ആശിർവാദത്തോടെയാണ് അജിത് പവാറിന്റെ നീക്കമെന്നും സൂചനയുണ്ട്. തീർത്തും അപ്രതീക്ഷിതമായ രാഷ്‌ട്രീയ നീക്കത്തിലൂടെയാണ് 29 എംഎൽഎമാർക്കൊപ്പം അജിത് പവാർ രാജ്ഭവനിലെത്തിയത്. എൻസിപിക്ക് മഹാരാഷ്‌ട്ര നിയമസഭയിൽ ആകെ 53 അംഗങ്ങളാണുള്ളത്. അവരിൽ 30 പേരും സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു കൂറുമാറി.
നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്‌ഥാനം ഒഴിയാനുള്ള ആഗ്രഹം അജിത് പവാർ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ദേശീയ രാഷ്‌ട്രീയത്തെ ഞെട്ടിച്ചുകൊണ്ടുള്ള അപ്രതീക്ഷിത നീക്കം. രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയിൽ എൻസിപി എംഎൽഎമാരിൽ ഒരു വിഭാഗം യോഗം ചേർന്നിരുന്നു. പാർട്ടി വർക്കിങ് പ്രസിഡണ്ട് സുപ്രിയ സുളെ, മുതിർന്ന നേതാവ് ഭുജ്ബൽ എന്നിവരും പങ്കെടുത്തു.
Most Read: ‘കേരള തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണം’; ഹൈബി ഈഡനെ അതൃപ്‌തി അറിയിച്ചു വിഡി സതീശൻ