തിരുവനന്തപുരം: കേരളത്തിന്റെ തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിൽ അതൃപ്‌തിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യം കോൺഗ്രസിനില്ലെന്നും, പാർട്ടിയോട് ആലോചിക്കാതെ പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചതിൽ ഹൈബിയെ അതൃപ്‌തി അറിയിച്ചിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.
ഹൈബിയുടേത് കോൺഗ്രസ് നിലപാടല്ല. ഇനി ഹൈബി ഇതുമായി മുന്നോട്ട് പോകില്ല. ബിൽ അടിയന്തിരമായി പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ ചർച്ചയും ഇവിടെ അവസാനിപ്പിക്കുന്നുവെന്നും, അതിൻമേൽ ഒരു വിവാദത്തിന്റെ ആവശ്യമില്ലെന്നും സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് വേണമെന്ന ആവശ്യം ഉയരാറുണ്ട്. അതുപോലെ തന്നെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. അത് ശരിയായ നടപടിയാണെന്ന് പാർട്ടി കരുതുന്നില്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
പാർട്ടിയോട് ആലോചിക്കാതെ കേരള തലസ്‌ഥാനം മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിനെ തള്ളി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. തലസ്‌ഥാനം തിരുവനന്തപുരത്ത് നിന്ന് മാറ്റുന്ന പ്രശ്‌നമില്ല. ഹൈബി എന്തുകൊണ്ട് ഇങ്ങനെ നിലപാട് സ്വീകരിച്ചെന്ന് അറിയില്ലെന്നും കോൺഗ്രസിന് അങ്ങനെയൊരു നിലപാടില്ലെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ കൊച്ചിയിൽ പറഞ്ഞു.
പാർട്ടിയുടെ ആലോചനയില്ലാതെ നടന്ന കാര്യമാണെന്നും, ബില്ലിനെ ഗൗരവത്തിൽ എടുക്കേണ്ടതില്ലെന്നും രമേശ് ചെന്നിത്തലയും പ്രതികരിച്ചു. തിരുവനന്തപുരം തന്നെ തലസ്‌ഥാനമായി തുടരണമെന്നാണ് തന്റെ അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു. ഐബി ഈഡന്റെ ബില്ല് തള്ളി സിപിഎം നേതാക്കളും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Most Read: ബ്യൂട്ടി പാർലർ ലഹരിമരുന്ന് കേസ്; ‘സന്ദേശം ലഭിച്ചത് ഇന്റർനെറ്റ് കോൾ വഴി’- ഉദ്യോഗസ്‌ഥന്റെ മൊഴി