തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയുടെ ബാഗിൽ നിന്ന് വ്യാജ ലഹരി സ്‌റ്റാമ്പ് കണ്ടെടുത്ത സംഭവത്തിൽ പ്രതികരണവുമായി ഷീലയെ അറസ്‌റ്റ് ചെയ്‌ത എക്‌സൈസ് ഇൻസ്‌പെക്‌ടർ. ഷീലയുടെ ബാഗിൽ ലഹരി ഉണ്ടെന്ന് എക്‌സൈസിന് സന്ദേശം ലഭിച്ചത് ഇന്റർനെറ്റ് കോൾ വഴിയാണെന്ന് എക്‌സൈസ് ഇൻസ്‌പെക്‌ടർ സതീശൻ അന്വേഷണ സംഘത്തോട് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഷീലയുടെ ബന്ധുവായ ബെംഗളൂരു സ്വദേശിയായ യുവതിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും മുങ്ങിയതായി എക്‌സൈസ് ഇൻസ്‌പെക്‌ടർ പറഞ്ഞു. ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. അതേസമയം, വ്യാജ ലഹരി സ്‌റ്റാമ്പിന്റെ ഉറവിടം കണ്ടെത്താൻ എക്‌സൈസ് അന്വേഷണം തുടരുകയാണ്. ഷീലയുടെ ബാഗിൽ നിന്ന് കിട്ടിയത് എൽഎസ്‌ഡി സ്‌റ്റാമ്പുകൾ അല്ലെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
നിരപരാധിയായ ഷീല 72 ദിവസമാണ് കേസിൽ ജയിലിൽ കിടന്നത്. എന്നാൽ, എക്‌സൈസ് അധികൃതർ ഷീലയെ ഈ വിവരം അറിയിക്കാനോ സംഭവിച്ച പിഴവ് തിരുത്താനോ ഇതുവരെ തയ്യാറായിട്ടില്ല. അറസ്‌റ്റ് ചെയ്‌ത എക്സൈസ് ഇൻസ്‌പെക്‌ടറെ സ്‌ഥലം മാറ്റിയതായി അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും പരിശോധനാഫലം വരുന്നതിന് മുൻപ് തന്നെ സ്‌ഥലംമാറ്റ തീരുമാനം എടുത്തിരുന്നതായാണ് സൂചന.
Most Read: ‘കള്ളക്കേസിൽ കുടുക്കാൻ പ്രവർത്തിച്ചു’; ഡിവൈഎസ്‌പിക്ക് എതിരെ പരാതി നൽകി സുധാകരൻ