മലപ്പുറം: പൊന്നാനി ഫിഷിങ് ഹാർബറിൽ ബോട്ടുകൾ അടുപ്പിക്കാനും വാണിജ്യ ആവശ്യങ്ങൾക്കായി ഹാർബറിൽ പ്രവേശിക്കാനും ഇനി ടോൾ നൽകണം. ജനുവരി 1 മുതൽ ടോൾ ഏർപ്പെടുത്താൻ തീരുമാനമായി. ഇതു സംബന്ധിച്ച മുന്നൊരുക്കങ്ങൾ ഹാർബറിൽ ആരംഭിച്ചു.
ജില്ലയിലെ ഏറ്റവും വലിയ മൽസ്യബന്ധന തുറമുഖമാണ് പൊന്നാനിയിലുള്ളത്. വാണിജ്യ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നവർക്ക് വേണ്ടിയാണ് പുതുവർഷം മുതൽ ടോൾ ഏർപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി ഹാർബറിന്റെ ഗേറ്റിന് മുന്നിൽ ടോൾ വിവരങ്ങൾ രേഖപ്പെടുത്തിയ ബോർഡുകൾ സ്‌ഥാപിച്ചു. ഗേറ്റിന്റെ കിഴക്ക് വശത്തായി ജങ്കാർ യാത്രക്കാർക്ക് പ്രവേശിക്കാനായി ബാരിക്കേഡുകൾ സ്‌ഥാപിക്കുന്ന പ്രവൃത്തികൾക്കും ഇവിടെ തുടക്കമായി.
ടോൾ ഏർപ്പെടുത്തുന്നതിന് മുന്നോടിയായി ടെൻഡർ നടപടികൾ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. 32.1 ലക്ഷം രൂപക്കാണ് ടെൻഡർ ഉറപ്പിച്ചത്. ഒരു വർഷമാണ് ടോൾ കാലാവധി. കാലാവധി കഴിഞ്ഞാൽ വീണ്ടും ടെൻഡർ നടക്കും. ബോട്ടുകൾക്ക് 60, ചെറുവള്ളങ്ങൾക്ക് 50, വാഹനങ്ങൾക്ക് 15 മുതൽ 85 രൂപ വരെയുമാണ് തുക.
ടോൾ വരുമാനത്തിൽ നിന്നുള്ള നിശ്‌ചിത തുക ഹാർബറിലെ വികസന പ്രവർത്തനങ്ങൾക്ക് തന്നെ വിനിയോഗിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നൂറുകണക്കിന് ബോട്ടുകൾ ദിവസേനയെത്തുന്ന ഹാർബറിൽ അടിസ്‌ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ടോൾ ഏർപ്പെടുത്തുന്നത് ഗുണകരകമാകുമെന്നാണ് കണക്കുകൂട്ടലുകൾ.
Read also: കെഎസ്ആര്‍ടിസി തൊഴിലാളി സംഘടന തിരഞ്ഞെടുപ്പ്; ഹിതപരിശോധന ഇന്ന്