തിരുവനന്തപുരം : സംസ്‌ഥാനത്ത് കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളെ തിരഞ്ഞെടുക്കുന്നതിനുള്ള ഹിതപരിശോധന ഇന്ന് നടക്കും. ഹിതപരിശോധനക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്നും, ഇന്ന് രാവിലെ 7.30ന് വോട്ടെടുപ്പ് ആരംഭിക്കുമെന്നും സ്‌റ്റേറ്റ് റിട്ടേണിംഗ് ഓഫീസറും റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുമായ ഡി സുരേഷ് കുമാര്‍ വ്യക്‌തമാക്കി.
കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളെ തിരഞ്ഞെടുന്ന ഹിതപരിശോധനയില്‍ ആകെ 7 സംഘടനകളാണ് ഇന്ന് മൽസരിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ സ്‌ഥിരം ജീവനക്കാരായി ജോലി ചെയ്യുന്ന 27,471 പേര്‍ക്കാണ് വോട്ട് ചെയ്യാന്‍ സാധിക്കുന്നത്. ഇവര്‍ക്കായി സംസ്‌ഥാനത്തുടനീളം 100 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. കെഎസ്ആര്‍ടിസി ഡിപ്പോ തന്നെയാണ് ബൂത്താക്കിയിട്ടുള്ളത്. അതിനാല്‍ ജീവനക്കാര്‍ക്ക് അതാത് ഡിപ്പോകളില്‍ വോട്ട് ചെയ്യാന്‍ സാധിക്കും.
ഇന്ന് രാവിലെ 7.30 മുതല്‍ വൈകുന്നേരം 5.30 വരെയായിരിക്കും വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകുക. വോട്ടെടുപ്പിന് ശേഷം ജനുവരി 1ആം തീയതി വോട്ടെണ്ണല്‍ നടക്കും. കുറഞ്ഞത് 15 ശതമാനം വോട്ട് നേടുന്ന സംഘടനകളെ ആയിരിക്കും തിരഞ്ഞെടുക്കുക. തിരഞ്ഞെടുപ്പിനായി സംസ്‌ഥാനത്ത് 300 ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. ജില്ലാ ലേബര്‍ ഓഫീസര്‍മാരാണ് ഓരോ ജില്ലയുടെയും സഹവരണാധികാരികള്‍. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.
Read also : നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; കളക്‌ടർ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും