കൊല്ലം: പോപ്പുലര്‍ ഫ്രണ്ട് കേസ് സംബന്ധിച്ച് കൊല്ലത്ത് ഇന്നും എന്‍ഐഎ റെയ്‌ഡ്. കൊല്ലം ചാത്തനാംകുളത്തെ പിഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന നിസാറുദ്ദീന്റെ വീട്ടിലായിരുന്നു അതിരാവിലെ പരിശോധന നടന്നത്. ഇയാളുടെ ഡയറിയും തിരിച്ചറിയല്‍ രേഖകളും എന്‍ഐഎ ഉദ്യോഗസ്‌ഥര്‍ പിടിച്ചെടുത്തു.
പോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ പരിപാടിയില്‍ ഇയാള്‍ പങ്കെടുത്തിരുന്നു എന്നാണ് പോലീസ് വിശദീകരണം. വിവിധ യാത്രകളുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചവറ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന സാദിഖിന്റെ വീട്ടിൽ കഴിഞ്ഞദിവസം എൻഐഎ സംഘം റെയ്‌ഡ് നടത്തിയിരുന്നു. പരിശോധനക്ക് പിന്നാലെ സാദിഖിനെ കസ്‌റ്റഡിയിൽ എടുത്തിരുന്നു.
അതേസമയം, പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്വത്ത് വകകകള്‍ കണ്ടു കെട്ടണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതില്‍ വീഴ്‌ച സംഭവിച്ചതില്‍ നിരുപാധികം മാപ്പപേക്ഷിച്ച സര്‍ക്കാര്‍ മനപ്പൂര്‍വം വീഴ്‌ച വരുത്തിയിട്ടില്ലെന്ന് കഴിഞ്ഞ തവണ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ജനുവരി 15നകം രജിസ്‌ട്രേഷൻ വകുപ്പ് കണ്ടെത്തിയ സ്വത്തുവകകളുടെ കണ്ടുകെട്ടല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും. മിന്നൽ ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്ത് ജനുവരിക്കുള്ളിൽ കണ്ടുകെട്ടണമെന്നാണ് ജസ്‌റ്റിസ് ജയങ്കരൻ നമ്പ്യാർ, ജസ്‌റ്റിസ് മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശം ഉണ്ടായിരുന്നത്.
പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്‌ഡ് നടത്തി നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെ തുടർന്ന്, 2022 സെപ്റ്റംബർ 23 വെള്ളിയാഴ്‌ച നടത്തിയ മിന്നൽ ഹർത്താലിന്റെ മറവിൽ സംസ്‌ഥാന വ്യാപകമായി വലിയ സംഘർഷമാണ് അഴിച്ചുവിട്ടത്. ഹർത്താലിൽ സംസ്‌ഥാനത്ത് കെഎസ്‌ആർടിസിക്ക് ഉൾപ്പടെ ഏകദേശം 8 കോടിയോളം രൂപയുടെ നഷ്‍ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.
Most Read: ചരിത്രവിജയം; വരദരാജ പെരുമാൾ ക്ഷേത്ര പ്രവേശനം നേടി ദളിത് വിഭാഗം