തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ പോസ്‌റ്റര്‍. അനുയായിയെ ഡിസിസി പ്രസിഡണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമാണ് ഡിസിസി ഓഫിസിന് മുൻപിൽ പതിച്ച പോസ്‌റ്ററിൽ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് ഉമ്മന്‍ ചാണ്ടിക്കെതിരെയും സമാനമായ പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോട്ടയം ജില്ലാ കമ്മറ്റി അധ്യക്ഷ സ്ഥാനത്തേക്ക് കഞ്ചാവ് കടത്തുകാരനെ പരിഗണിക്കുന്നു എന്നായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള ആരോപണം.
അതേസമയം ആദ്യമായി തിരഞ്ഞെടുപ്പ് മൽസര രംഗത്തേക്ക് ഇറങ്ങിയപ്പോൾ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തനിക്കെതിരെ പാരവെച്ചെന്ന് മാതൃഭൂമി ആഴ്‌ചപതിപ്പിന്റെ ഓണം ലക്കത്തിന് നല്‍കിയ അഭിമുഖത്തിൽ ശശി തരൂര്‍ വെളിപ്പെടുത്തിയിരുന്നു. തരൂരിന്റെ ഈ വെളിപ്പെടുത്തലും ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട പോസ്‌റ്ററും തമ്മില്‍ ബന്ധമുണ്ടായേക്കാം എന്നാണ് പുറത്തുവരുന്ന വിലയിരുത്തലുകൾ.
വിവിധ ജില്ലകളില്‍ ഡിസിസി അധ്യക്ഷ സ്‌ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ നിന്നുണ്ടാകുന്ന പൊട്ടിത്തെറികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്. ഹൈക്കമാൻഡിന്റെ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്ത് അന്തിമ പട്ടികക്ക് രൂപം നല്‍കാൻ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നോ നാളെയോ ഡെല്‍ഹിക്ക് പോയേക്കും. ഡിസിസി അധ്യക്ഷൻമാരുടെ അന്തിമപട്ടിക സംസ്‌ഥാന നേതൃത്വം ഹൈക്കമാൻഡിന് സമർപ്പിച്ചെങ്കിലും കൂടുതല്‍ യുവാക്കള്‍ക്ക് പരിഗണന നല്‍കണമെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം.
Read also: ജാതി സെന്‍സസ്; സര്‍വകക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും