ന്യൂഡെൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കും. നിലവിലെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലെെ 25ന് അവസാനിക്കുന്ന പശ്‌ചാത്തലത്തിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 62 പ്രകാരമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
776 പാർലമെന്റംഗങ്ങളും 4,120 നിയമസഭാംഗങ്ങളും ചേർന്ന് രൂപീകരിച്ച ഇലക്‌ടറൽ കോളേജാണ് ഇന്ത്യയുടെ രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത്. 10,98,903 വോട്ടുകളാണ് ഇലക്‌ടറൽ കോളേജിലെ ആകെ അംഗബലം. മുഴുവൻ എംപിമാരുടെയും എംഎൽഎമാരുടെയും വോട്ടുകളിൽ 48.9 ശതമാനം എൻഡിഎക്ക് ലഭിക്കും.
രണ്ട് ആദിവാസി ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള രണ്ട് നേതാക്കളാണ് ബിജെപിയുടെ ആദ്യ പട്ടികയിലുള്ളത്. ഛത്തീസ്‌ഗഡ് ഗവര്‍ണറായ അനസൂയ യൂക്കേ, മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായ ദ്രൗപതി മുര്‍മു എന്നിവരാണിത്. മധ്യപ്രദേശിലെ ചിന്ദ്‌വാരയാണ് അനസൂയയുടെ ജൻമദേശം. കേന്ദ്ര, സംസ്‌ഥാന പട്ടിക വര്‍ഗ കമ്മീഷനുകളുടെ ഭാഗമായിരുന്നു. ദ്രൗപതി മുര്‍മു 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒഡീഷയില്‍ മന്ത്രിയായിരുന്നു. മയൂര്‍ബഞ്‌ജ് ജില്ലയിലാണ് സ്വദേശം. ഗോത്ര വിഭാഗത്തില്‍ നിന്നാണെന്നതും വനിതയാണെന്നതും ബിജെപി ഇവരെ കാര്യമായി പരിഗണിക്കാനിടയാക്കുന്നു.
അനസൂയയെയും ദ്രൗപതിയെയും കൂടാതെ രണ്ട് പേരാണ് ബിജെപി നേതൃത്വത്തിന്റെ ചര്‍ച്ചകളിലുള്ളത്. കര്‍ണാടക ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്‌ലോട്ടിന്റെയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയുമാണത്. ബിജെപിയുടെ മുതിര്‍ന്ന ദളിത് നേതാവാണ് തവാര്‍ ചന്ദ്. രാജ്യസഭയില്‍ ബിജെപിയെ നയിച്ച നേതാവുമാണ്.
ലിബറല്‍ ആശയങ്ങളുള്ള നേതാവ് എന്ന് അറിയപ്പെടുന്നതിനാലാണ് ആരിഫ് മുഹമ്മദ് ഖാനെ പരിഗണിക്കുവാന്‍ ബിജെപി തയ്യാറാവുന്നത്. ഹിന്ദുത്വ പാര്‍ട്ടി എന്ന പ്രതിച്ഛായ മാറ്റാനും ഇത് സഹായിക്കുമെന്നവര്‍ കരുതുന്നു.
അതേസമയം രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥിയെ പ്രതിപക്ഷം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, കെസിആർ, ശരദ് പവാർ എന്നിവരുടെ പേരുകളാണ് ഉയർന്നു വരുന്നത്. 2017ലാണ് അവസാനമായി രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നടന്നത്, അതിൽ രാംനാഥ് കോവിന്ദ് 65.35 ശതമാനം നേടി ഇന്ത്യയുടെ 14ആമത് രാഷ്‌ട്രപതിയായി.
Most Read: സ്വപ്‌നയുടെ ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കും; ഡിജിപി