കോഴിക്കോട്: വന്യജീവി ശല്യം തടയാൻ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സർക്കാർ ആണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. വന്യജീവി ശല്യം തടയാൻ നിയമം പൊളിച്ചെഴുതണമെന്ന് മാധവ് ഗാഡ്‌ഗിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സർക്കാരാണ്. വസ്‌തുതകൾ മനസിലാക്കാതെ ആണ് മലയോര ജനത പ്രക്ഷോഭത്തിന് ഇറങ്ങുന്നത്. ബഫർ സോൺ വിഷയത്തിൽ തുടക്കത്തിലും ഇത് ഉണ്ടായെന്നും മന്ത്രി പറഞ്ഞു.
താമരശേരി ബിഷപ്പിന്റേത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതിൽ തർക്കത്തിലേക്ക് പോകാനില്ല. ആ അഭിപ്രായ പ്രകടനത്തിനൊപ്പം ഇന്നത്തെ നിയമം പര്യാപ്‌തമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം ഇന്നും ആ കാര്യം അവർത്തിച്ചിട്ടുണ്ടെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. മലമ്പുഴയിൽ ജനം കുറെ ആഴ്‌ചകളായി ഉറങ്ങാനാവാത്ത സ്‌ഥിതിയിൽ ആയിരുന്നു. അവർക്ക് ഇപ്പോൾ ആശ്വാസമായി. വളരെ ശ്രമകരമായാണ് ദൗത്യസംഘം പിടി7 എന്ന കൊമ്പനാനയെ പിടിച്ചതെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ ദൗത്യം പൂർത്തിയാക്കാമെന്ന് കരുതിയിരുന്നു. എന്നാൽ, വന്യമൃഗത്തിന്റെ സഞ്ചാരം പ്രവചിക്കാനാവില്ല. ഇന്നലെ പരാജയപ്പെട്ടതിൽ നിരാശ ഉണ്ടായെന്നും മന്ത്രി പറഞ്ഞു. പരിസ്‌ഥിതി സംരക്ഷണം യുക്‌തിസഹമാകണമെന്ന് പ്രൊഫസർ മാധവ് ഗാഡ്‌ഗിൽ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് കർഷകർക്ക് സംരക്ഷണം നൽകുന്നതിൽ കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടിയായാണ് എകെ ശശീന്ദ്രൻ രംഗത്തെത്തിയത്.
അതിനിടെ, വന്യജീവി വംശ വർധനവ് തടയാനുള്ള അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് സംസ്‌ഥാന സർക്കാർ. അടിയന്തിര പ്രാധാന്യമുള്ള വിഷയമായി ഇക്കാര്യത്തിൽ കേരളം ഹരജി നൽകും. ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം നിരന്തരം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. വിഷയത്തിൽ സംസ്‌ഥാന സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചു കഴിഞ്ഞാലുടൻ സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്യും.
Most Read: പിടി7 ഒടുവിൽ പിടിയിൽ; മയക്കുവെടി വെച്ചു