പാലക്കാട്: ധോണിയിലും പരിസരത്തും ജനവാസ മേഖലകളിലും ദിവസങ്ങളായി ഭീതി പരത്തുന്ന പിടി7നെ ഒടുവിൽ മയക്കുവെടി വെച്ചു. ഡോ. അരുൺ സക്കറിയ, ബയോളജിസ്‌റ്റുകളായ ജിഷ്‌ണു, വിഷ്‌ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാനയെ മയക്കുവെടി വെച്ചത്. ഇന്ന് രാവിലെ 7.10ന് ആണ് പിടി7നെ മയക്കുവെടി വെച്ചത്.
മുണ്ടൂരിലെ അനുയോജ്യമായ സ്‌ഥലത്ത് പിടി7നെ കണ്ടെത്തിയ വിവരം ആദ്യസംഘം അറിയിച്ചതിന്റെ പശ്‌ചാത്തലത്തിൽ ഉൾവനത്തിലെത്തിയ ദൗത്യസംഘമാണ് മയക്കുവെടി വെച്ചത്. മയക്കുവെടി വെച്ചതിന് പിന്നാലെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സും ഇപ്പോൾ കാട്ടിൽ പ്രവേശിച്ചിട്ടുണ്ട്. ദൗത്യത്തിന്റെ ഒന്നാംഘട്ടം വിജയമാണെന്നും ഇനി ആനയെ കൂട്ടിലാക്കാനുള്ള ശ്രമം തുടങ്ങിയതായും വനംവകുപ്പ് സ്‌ഥിരീകരിച്ചു.
മൂന്ന് കുങ്കിയാനകളെയാണ് പിടി7നെ മെരുക്കാൻ കാട്ടിലേക്ക് അയച്ചിരുന്നു. മയക്കു വെടിവെച്ച ആനയെ കൊണ്ടുവരാനുള്ള ലോറിയും ജെസിബിയും ധോണിയിലെ ക്യാമ്പിൽ നിന്നും വനത്തിലേക്ക് എത്തിച്ചു. മാസങ്ങളായി ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി ദുരിതമുണ്ടാക്കിയ ആനയെ പിടികൂടാൻ കഴിഞ്ഞത് വലിയ ആശ്വാസകരമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
Most Read: ലൈംഗികാതിക്രമം തടയൽ; സ്‌കൂൾ തലം മുതൽ നടപടി വേണമെന്ന് ഹൈക്കോടതി