കൊച്ചി: ലൈംഗികാതിക്രമം തടയാൻ സ്‌കൂൾ തലം മുതൽ നടപടികൾ വേണമെന്ന് ഹൈക്കോടതി. മാന്യമായ പെരുമാറ്റം എങ്ങനെയാകണം എന്നതടക്കം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മൂല്യവർധിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. ഇത് സംബന്ധിച്ച് ഉന്നത, പൊതുവിദ്യാഭ്യാസ വകുപ്പുകൾ, വിവിധ ബോർഡുകൾ എന്നിവ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്‌തമാക്കി.
ലൈംഗികാതിക്രമങ്ങൾക്ക് എതിരായ ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് യുജിസിയും ഉറപ്പുവരുത്തണമെന്ന് കോടതി നിർദ്ദേശിച്ചു. സ്‌കൂളുകളിലും കോളേജുകളിലും ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നുവെന്ന് വിലയിരുത്തിയാണ് വിദ്യാഭ്യാസ സമ്പ്രദായത്തിൽ പരിഷ്‌ക്കാരം വരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്.
ലിംഗവിവേചനം തെറ്റാണ്. യഥാർഥ പുരുഷൻ ഒരിക്കലും സ്‌ത്രീയെ ഭീഷണിപ്പെടുത്തുന്നവനല്ല. ദുർബലരായ പുരുഷൻമാരാണ് സ്‌ത്രീകളെ ആക്രമിക്കാൻ മുതിരുന്നത്. മറ്റൊരു വ്യക്‌തിയെ ബഹുമാനിക്കാൻ കുട്ടികളെ മാതാപിതാക്കളും അധ്യാപകരും പഠിപ്പിക്കണം. പാഠ്യപദ്ധതിയിൽ അടക്കം മാറ്റം വരുത്താനായി ഉന്നത-പൊതുവിദ്യാഭ്യാസ വകുപ്പുകളും, വിവിധ ബോർഡുകളും നടപടി എടുക്കണമെന്നും കോടതി വ്യക്‌തമാക്കി.
കൊല്ലത്തെ എൻജിനിയറിങ് വിദ്യാർഥി നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. പെൺകുട്ടികളോട് മോശമായി പെരുമാറിയതിന് കോളേജിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി എടുത്ത നടപടിയെ ചോദ്യം ചെയ്‌തായിരുന്നു വിദ്യാർഥിയുടെ ഹരജി. കമ്മിറ്റിയുടെ നടപടി ഏകപക്ഷീയമെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ആരോപണ വിധേയൻ കോടതിയെ സമീപിച്ചത്.
ഹരജി തീർപ്പാക്കിയ കോടതി, ഹരജിക്കാരനെയും കൂടി കേട്ട് തീരുമാനം എടുക്കാനും ഉത്തരവിട്ടു. ഉത്തരവിൻമേലുള്ള നടപടി റിപ്പോർട് ഫെബ്രുവരി മൂന്നിന് കോടതി പരിഗണിക്കും. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
Most Read: ‘എയിംസ് ലഭ്യമാക്കണം’; എല്ലാ യോഗ്യതയും കേരളത്തിന് ഉണ്ടെന്ന് മുഖ്യമന്ത്രി