തിരുവനന്തപുരം: എയിംസ് കേരളത്തിൽ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദീർഘകാലമായുള്ള കേരളത്തിന്റെ ആവശ്യമാണിത്. എയിംസ് ലഭ്യമാക്കാനുള്ള എല്ലാ യോഗ്യതയും കേരളത്തിന് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക് ഉൽഘാടനം ചെയ്‌ത് സംസാരിക്കുക ആയിരുന്നു മുഖ്യമന്ത്രി.
ഏത് മാനദണ്ഡം പരിശോധിച്ചാലും എയിംസ് കേരളത്തിന് അനുവദിക്കേണ്ടതാണ്. ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനമാണ് കേരളം കാഴ്‌ചവെക്കുന്നത്. പ്രധാനമന്ത്രിയുമായുള്ള കഴിഞ്ഞ ചർച്ചയിൽ പ്രതീക്ഷ ഉണ്ടായിരുന്നു. ആരോഗ്യകരമായ ചർച്ച ആയിരുന്നു നടന്നത്. എന്നാൽ, ലിസ്‌റ്റ് വന്നപ്പോൾ കേരളത്തിന്റെ പേരുണ്ടായിരുന്നില്ല. കാലതാമസം ഇല്ലാതെ കേരളത്തിൽ എത്രയും പെട്ടെന്ന് എയിംസ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ആലപ്പുഴ മെഡിക്കൽ കോളേജിന് പുതിയ മുഖം കൈവന്നിരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെയാണ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക് നിർമിച്ചത്. കേന്ദ്ര സർക്കാരിന്റെ സംഭാവനകൾക്ക് നന്ദി രേഖപ്പെടുത്തുന്നു. ഇത്തരത്തിൽ കൂടുതൽ ഇടപെടലുകൾ ഇനിയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.
അതേസമയം, ന്യൂറോളജി, ന്യൂറോസർജറി, നെഫ്രോളജി, യൂറോളജി, ജനിറ്റോ യൂറിനറി സർജറി, കാർഡിയോളജി, പ്‌ളാസ്‌റ്റിക് സർജറി, എൻഡോക്രൈനോളജി, ഗാസ്‌ട്രോ എന്ററോളജി എന്നീ വിഭാഗങ്ങളാണ് പുതിയ ബ്ളോക്കിൽ വരുന്നത്. 50 തീവ്രപരിചരണം അടക്കമുള്ള 250 കിടക്കകൾ, എട്ട് അത്യാധുനിക മോഡുലാർ തിയേറ്റർ, രക്‌തബാങ്ക് അടക്കമുള്ള സംവിധാനങ്ങൾ എന്നിവ സജ്‌ജീകരിച്ചിട്ടുണ്ട്.
ആലപ്പുഴ മെഡിക്കൽ കോളേജിന് സുവർണ ജൂബിലി സമ്മാനമായി ലഭിച്ച സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്കിന് 2016ൽ ആണ് ശിലയിട്ടത്. പ്രധാനമന്ത്രി സ്വാസ്‌ഥ്യ സുരക്ഷാ യോജനയിൽപ്പെടുത്തിയ പദ്ധതിക്ക് കേന്ദ്രം 120 കോടിയും സംസ്‌ഥാനം 30 കോടിയുമാണ് ചിലവഴിച്ചത്. വിദഗ്ദ്ധ ചികിൽസക്ക് മറ്റ് ജില്ലകളിലേക്ക് പോകേണ്ടിവരുന്ന ആലപ്പുഴക്കാരുടെ ദുരവസ്‌ഥക്ക് സൂപ്പർ സ്‌പെഷ്യാലിറ്റിയുടെ വരവോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
Most Read: സുരക്ഷാ മുന്നറിയിപ്പില്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ നിരോധിച്ച് ഉത്തരവായി