തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ളിപ്പോ സ്‌റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
സ്ളിപ്പിലോ സ്‌റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്‌ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ പ്രസ്‌തുത പാഴ്‌സൽ ഭക്ഷണം കഴിക്കണം എന്നിവയും വ്യക്‌തമായി രേഖപ്പെടുത്തണം എന്നും ഉത്തരവിൽ പറയുന്നു.
ഫുഡ്‌സേഫ്‌റ്റി സ്‌റ്റാൻഡേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ‘ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ്’ വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്‌ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. ഇത്തരം ഭക്ഷണം എത്തിക്കുവാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്‌ഥലങ്ങളിലേക്കുള്ള യാത്രയിൽ 60 ഡിഗ്രി ഊഷ്‌മാവ് നിലനിര്‍ത്തണമെന്നും ഉത്തരവ് വ്യക്‌തമാക്കുന്നു.
ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്‌മാവിൽ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതും ആകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍, ചില നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്നും മന്ത്രി വിശദീകരിച്ചു.
Most Read: ‘ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം അനുവദിക്കില്ല’; കേന്ദ്രം സുപ്രീം കോടതിയിൽ