ആലപ്പുഴ: ആരോഗ്യ മേഖലയിലെ സ്വപ്‌ന പദ്ധതിയായ ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക് യാഥാർഥ്യമാകുന്നു. ഈ മാസം 21ന് മുഖ്യമന്ത്രി പിണറായി വിജയൻ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക് നാടിന് സമർപ്പിക്കും. കേന്ദ്ര ആരോഗ്യമന്ത്രി അടക്കമുള്ള ജനപ്രതിനിധികളും ഉന്നതോദ്യോഗസ്‌ഥരും ചടങ്ങിൽ പങ്കെടുക്കും.
പുതിയ നിയമനങ്ങൾ നടത്താതെ ആശുപത്രിയിൽ നിലവിലുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെ ജീവനക്കാരെ വെച്ചാണ് ബ്ളോക്ക് പ്രവർത്തനം തുടങ്ങുന്നത്. അതേസമയം, ശുചീകരണം അടക്കമുള്ള ജോലികൾക്ക് താൽക്കാലിക നിയമനങ്ങൾ നടത്തും. ന്യൂറോളജി, ന്യൂറോസർജറി, നെഫ്രോളജി, യൂറോളജി, ജനിറ്റോ യൂറിനറി സർജറി, കാർഡിയോളജി, പ്‌ളാസ്‌റ്റിക് സർജറി, എൻഡോക്രൈനോളജി, ഗാസ്‌ട്രോ എന്ററോളജി എന്നീ വിഭാഗങ്ങളാണിവിടെ വരുന്നത്.
50 തീവ്രപരിചരണം അടക്കമുള്ള 250 കിടക്കകൾ, എട്ട് അത്യാധുനിക മോഡുലാർ തിയേറ്റർ, രക്‌തബാങ്ക് അടക്കമുള്ള സംവിധാനങ്ങൾ എന്നിവ സജ്‌ജീകരിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും വിവിധ കാരണങ്ങളാൽ ഉൽഘാടനം നീണ്ടുപോവുകയാണ്. അതേസമയം, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്കിലേക്ക് വിഭാഗങ്ങൾ മാറുന്നതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒഴിയുന്ന സ്‌ഥലം മറ്റ് വിഭാഗങ്ങൾക്കായി പ്രയോജനപ്പെടുത്തും.
ആലപ്പുഴ മെഡിക്കൽ കോളേജിന് സുവർണ ജൂബിലി സമ്മാനമായി ലഭിച്ച സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്കിന് 2016ൽ ആണ് ശിലയിട്ടത്. പ്രധാനമന്ത്രി സ്വാസ്‌ഥ്യ സുരക്ഷാ യോജനയിൽപ്പെടുത്തിയ പദ്ധതിക്ക് കേന്ദ്രം 120 കോടിയും സംസ്‌ഥാനം 30 കോടിയുമാണ് ചിലവഴിച്ചത്. വിദഗ്ദ്ധ ചികിൽസക്ക് മറ്റ് ജില്ലകളിലേക്ക് പോകേണ്ടിവരുന്ന ആലപ്പുഴക്കാരുടെ ദുരവസ്‌ഥക്ക് സൂപ്പർ സ്‌പെഷ്യാലിറ്റിയുടെ വരവോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
Most Read: തരൂരിന്റെ സന്ദർശനങ്ങളിൽ ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ല; പികെ കുഞ്ഞാലിക്കുട്ടി