കാസർഗോഡ്: സഹോദരങ്ങൾ തമ്മിലുള്ള സ്വത്തുതർക്ക കേസിൽ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനും യുവതിക്കും നേരെ ആക്രമണം. വെട്ടേറ്റ പുല്ലൂർ ഉദയനഗറിലെ സുശീലയെ (40) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും, അഭിഭാഷക കമ്മീഷനായി നിയോഗിച്ച മുളിയാർ കെട്ടുംകല്ലിലെ പിഎസ് അബ്‌ദുൽ ജുനൈദ് (27), ഷാജിദ് കമ്മാടം (29) എന്നിവരെ മാവുങ്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പുല്ലൂർ ഉദയംനഗറിലെ കുമാരനാണ് ആക്രമണം നടത്തിയത്. മഴു വീശി പരാക്രമം കാട്ടിയ കുമാരൻ പിന്നീട് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താനും ശ്രമിച്ചു. കുമാരന്റെ സഹോദരൻ കണ്ണന്റെ ഭാര്യയാണ് സുശീല. സഹോദരങ്ങളായ കുമാരനും കണ്ണനും തമ്മിലുള്ള സ്വത്ത് തർക്കത്തെ തുടർന്ന് ഹൊസ്‌ദുർഗ് മുൻസിഫ് കോടതിയിൽ കേസ് നിലവിലുണ്ട്.
കേസിൽ കോടതിയാണ് കമ്മീഷനെ നിയോഗിച്ചത്. വസ്‌തു അളന്ന് തിട്ടപ്പെടുത്താൻ വന്നതിലുള്ള വിരോധം കൊണ്ടാണ് ആക്രമണം നടത്തിയതെന്നാണ് പിഎസ് അബ്‌ദുൽ ജുനൈദ് അമ്പലത്തറ പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ അമ്പലത്തറ പോലീസ് കുമാറിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
Most Read: വാഹനാപകടം; ഗോവയിൽ മൂന്ന് മലയാളികൾ മരിച്ചു