കൊച്ചി: കെ റെയിൽ കല്ലിടലിനെതിരെ തുടർച്ചയായ രണ്ടാം ദിവസവും ആലുവ കളമശ്ശേരിയിൽ നാട്ടുകാരുടെ പ്രതിഷേധം. കെ റെയിലിനെതിരെ പ്രതിഷേധിച്ചവരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. തുടർന്ന് പോലീസ് സംരക്ഷണത്തിൽ അടയാളക്കല്ലുകൾ സ്‌ഥാപിച്ചു. നിലവിൽ പ്രതിഷേധം ഒഴിവാക്കാൻ പൊതുസ്‌ഥലങ്ങളിൽ മാത്രമാണ് കല്ലിടുന്നത്.
കളമശ്ശേരിയിൽ സർക്കാർ ആയുർവേദ ആശുപത്രിയിലാണ് രാവിലെ ആദ്യം അടയാളക്കല്ല് സ്‌ഥാപിച്ചത്. നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും കല്ലിടൽ തടഞ്ഞില്ല. തുടർന്ന് ഉദ്യോഗസ്‌ഥർ റോഡിലേക്ക് ഇറങ്ങിയതോടെ നാട്ടുകാർ സംഘടിക്കുകയായിരുന്നു. ഇവർ ഉദ്യോഗസ്‌ഥരെ തടഞ്ഞു. ഇതോടെ പോലീസ് പ്രതിഷേധക്കാരെ അറസ്‌റ്റ് ചെയ്‌ത് നീക്കി. ഒരു വിഭാഗം പ്രതിഷേധക്കാരെ അറസ്‌റ്റ് ചെയ്‌തെങ്കിലും സ്‌ത്രീകളടക്കമുള്ളവർ സംഘടിച്ചതോടെ ഉദ്യോഗസ്‌ഥർ വീണ്ടും വെട്ടിലായി.
ഇതോടെയാണ് സ്വകാര്യ ഭൂമി ഒഴിവാക്കി പൊതുസ്‌ഥലങ്ങളിൽ മാത്രം അടയാളക്കല്ല് സ്‌ഥാപിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസവും ആലുവ ചൊവ്വരയിലും ചെങ്ങന്നൂർ മുളക്കഴയിലും സിൽവർ ലൈൻ സർവേക്കെതിരെ പ്രതിഷേധം നടന്നിരുന്നു. നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ച് പോലീസ് സംരക്ഷണയിൽ ജനവാസ മേഖലകളിലടക്കം അതിരടയാള കല്ലുകളിട്ടു. ചെങ്ങന്നൂർ മുളക്കഴയിൽ പ്രതിഷേധിച്ച നാട്ടുകാരെ ബലപ്രയോഗത്തിലൂടെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.
എന്നാൽ, സമരസമിതിയുടെയും യൂത്ത് കോൺഗ്രസിന്റെയും പ്രതിഷേധം വകവെക്കാതെ ചൊവ്വരയിലെ പാടശേഖരങ്ങളിലെ കല്ലിടൽ പൂർത്തിയായി. ഇന്നലെ രാവിലെ എട്ടരയോടെയാണ് കെ റെയിൽ ഉദ്യോഗസ്‌ഥർ എത്തിയത്. ആദ്യ ഘട്ടത്തിൽ പ്രതിഷേധവുമായി എത്തിയ എട്ട് കെ റെയിൽ വിരുദ്ധ സമിതി പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കി. തുടർന്ന്, സ്‌ത്രീകളടക്കം കൂടുതൽ നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ പോലീസ് അറസ്‌റ്റ് നടപടികളിലേക്ക് കടക്കുകയായിരുന്നു.
Most Read: മാറ്റമില്ലാതെ കോടിയേരി; മൂന്നാം വട്ടവും പാർട്ടിയുടെ അമരത്ത്